തിരുവനന്തപുരം: മാനവിയം വീഥിയിലുണ്ടായ സംഘർഷത്തിൽ യുവാവിന് വെട്ടേറ്റു. ചെമ്പഴന്തി സ്വദേശി ധനു കൃഷ്ണയ്‌ക്കാണ് വെട്ടേറ്റത്. യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചയോടെയാണ് സംഭവം. അക്രമം നടത്തിയ യുവാവിനെയും ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എല്ലാവരും മദ്യലഹരിയിലായിരുന്നെനന് പൊലീസ് പറഞ്ഞു.
ഇൻസ്റ്റഗ്രാം വീഡിയോ എടുക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്. പിരിഞ്ഞുപോകാൻ പറഞ്ഞിട്ടും സ്ഥലത്ത് നിന്ന് പോകാത്ത യുവാക്കളാണ് ഇന്നലെ സംഘർഷമുണ്ടാക്കിയതെന്നും സിസിടിവി ഇല്ലാത്ത സ്ഥലത്ത് നിന്നാണ് ആക്രമണം നടത്തിയതെന്നും പൊലീസ് പറയുന്നു.
അടുത്തിടെ ഇത്തരത്തിൽ നിരവധി സംഭവങ്ങളാണ് മാനവീയം വീഥിയിലുണ്ടാകുന്നത്. പൊലീസ് നിരീക്ഷണം ഉണ്ടെന്ന് പറയുമ്പോഴും ആക്രമണ സംഭവങ്ങൾ തുടർക്കഥയാവുകയാണ്. രാത്രി മാനവീയത്തെത്തുന്ന യുവാക്കളിൽ ഒട്ടുമിക്ക ആളുകളും മദ്യലഹരിയിലാണ്. 12 മണി കഴിഞ്ഞ് സ്ഥലത്ത് നിന്ന് പോകാൻ പറഞ്ഞാലും യുവാക്കൾ പോകാറില്ല.
തെരഞ്ഞെടുപ്പ് ചുമതലയുള്ളതിനാൽ കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കാൻ സാധിക്കില്ലെന്നാണ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. തലസ്ഥാനത്തെ നൈറ്റ് ലൈഫ് എന്നൊക്കെ പറഞ്ഞാണ് സംസ്ഥാന സർക്കാർ മാനവീയം വീഥി നടപ്പിലാക്കിയതെങ്കിലും ലഹരിയുടെ മറവിലുളള അക്രമങ്ങളാണ് ഇവിടെ കൂടുതലും നടക്കുന്നത്.