ന്യൂഡൽഹി: രാജ്യത്തെ എല്ലാവരുടെയും ആഗ്രഹങ്ങൾ നിറവേറ്റുമെന്നതാണ് ബിജെപിയുടെ പ്രകടനപത്രികയായ സങ്കൽപ് പത്രയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. അംബേദ്കർ ജയന്തിയും ചില സംസ്ഥാനങ്ങളിൽ നവവർഷവും ആഘോഷിക്കുന്നതിനിടെയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ഓരോ ഇന്ത്യക്കാരന്റെയും അഭിലാഷങ്ങൾ നിറവേറ്റുമെന്ന ഉറപ്പാണ് പ്രകടന പത്രികയെന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാദ്ധ്യമമായ എക്‌സിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘പുതിയ വർഷവും അംബേദ്ക്കർ ജയന്തിയും ആഘോഷിക്കുന്ന ഈ അവസരത്തിൽ പുറത്തിറക്കിയ ഞങ്ങളുടെ സങ്കൽപ് പത്ര് ഓരോ ഇന്ത്യക്കാരന്റെയും അഭിലാഷങ്ങൾ നിറവേറ്റുന്നതാണ്. ഭാരതത്തെ കെട്ടിപ്പടുക്കുന്നതിനുവേണ്ടിയുള്ള പട്ടികയാണിത്. കഴിഞ്ഞ 10 വർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ഭാരതത്തിന്റെ വികസനത്തിനായി ഒരു പാത ഒരുക്കിയിരുന്നു. ഭാരതത്തിന്റെ അധികാരത്തിൽ സുസ്ഥിരവും നിർണ്ണായകവുമായ ഒരു സർക്കാർ എത്തുമെന്ന് ഉറപ്പ് നൽകുന്നതാണ് ഈ പ്രകടന പത്രിക.’-ഹിമന്ത ബിശ്വ ശർമ്മ എക്സിൽ പോസ്റ്റ് ചെയ്തു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ബിജെപിയുടെ പ്രകടന പത്രികയായ സങ്കൽപ് പത്ര പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കിയത്. പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെയും അടിസ്ഥാന വിഭാഗത്തിന്റെയും വനിതകളുടെയും സാമൂഹ്യ, സാമ്പത്തിക പുരോഗതി ഉറപ്പുവരുത്തുമെന്ന് പ്രകടന പത്രികയിൽ വ്യക്തമാക്കിയിരുന്നു. പത്രികയിലെ ഓരോ ഗ്യാരന്റിയെക്കുറിച്ചും പ്രധാനമന്ത്രി വിശദീകരിക്കുകയും ചെയ്തു. അടുത്ത അഞ്ച് വർഷം കൂടി സൗജന്യ റേഷൻ തുടരുമെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇത് മോദിയുടെ ഗ്യാരന്റിയാണെന്നും കൂട്ടിച്ചേർത്തു.















