പട്ന: ആർജെഡിയുടെ കുടുംബവാഴ്ച അനസാനിപ്പിക്കണമെങ്കിൽ എൻഡിഎ സർക്കാർ അധികാരത്തിലെത്തണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അവർ രാജ്യത്തെ ഭീകരവാദത്തിലേക്കും വിഘടനവാദത്തിലേക്കും അഴിമതിയിലേക്കും തള്ളിവിട്ടുവെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ബിഹാറിലെ നവാഡ ജില്ലയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
വികസിതവും സ്വാശ്രയവുമായ ഭാരതം എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉറപ്പ് ഇന്ന് നമ്മുക്ക് മുന്നിലുണ്ട്. രാജ്യത്തിന്റെ യശസ് വാനോളം വളർന്നിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രാജ്യം സുരക്ഷിതമാണ്. കേന്ദ്രസർക്കാർ ഡിജിറ്റൽ ഇന്ത്യയെ കുറിച്ച് സംസാരിക്കുമ്പോൾ ആർജെഡി നേതാക്കൾ അവയെ എതിർക്കുന്ന തിരക്കിലാണ്. ആർജെഡി വികസനത്തിന് എതിരായാണ് ശബ്ദമുയർത്തുന്നത്. ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിഹാറിലെ ജനങ്ങൾ അവർക്ക് കൃത്യമായ മറുപടി നൽകും.
ഉത്തർപ്രദേശിന്റെ കാര്യം എടുക്കുകയാണെങ്കിൽ ഇന്ന് അവിടെ കർഫ്യൂവുമില്ല, കലാപവുമില്ല. അധികാരത്തിലെത്തുന്നതിന് മുമ്പ് പറഞ്ഞ എല്ലാ വാഗ്ദാനങ്ങളും മോദി സർക്കാർ ഇന്ന് നിറവേറ്റി. കുറ്റവാളികളും മാഫിയാ സംഘങ്ങളും ഇന്ന് ജയിലിൽ കഴിയുന്നു. സ്ത്രീകളെയോ സമ്പന്നരെയോ ഭീഷണിപ്പെടുത്താൻ ഇന്ന് ആരും മുതിരുന്നില്ല.
കോൺഗ്രസും ആർജെഡിയും രാമഭക്തരെ എപ്പോഴും ചോദ്യം ചെയ്യാറുണ്ട്. എന്നാൽ അയോദ്ധ്യയിൽ രാമക്ഷേത്രം യാഥാർത്ഥ്യമായതിന് ശേഷം അവരുടെ നിലപാട് മാറ്റി. രാമൻ എല്ലാവരുടേതുമാണെന്നാണ് ഇന്ന് അവർ പറയുന്നത്. ബിജെപിയുടെ പ്രകടന പത്രിക മോദിയുടെ ഉറപ്പാണ്. ബിഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി താക്കൂറിന് വേണ്ടി കോൺഗ്രസും ആർജെഡിയും ഒന്നും ചെയ്തിട്ടില്ല. എന്നാൽ എൻഡിഎ സർക്കാരാണ് ഭാരതരത്‌ന നൽകി അദ്ദേഹത്തെ ആദരിച്ചതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.