ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് വിഷയത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പ് കാലത്ത് കള്ളപ്പണം ഒഴുകുന്നത് തടയുകയായിരുന്നു ഇലക്ടറൽ ബോണ്ട് പദ്ധതിയുടെ ലക്ഷ്യമെന്നും ഇതിനെതിരെ നുണ പ്രചരിപ്പിച്ചവർ നാളെ ഖേദിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാദ്ധ്യമമായ എഎൻഐക്ക് നൽകിയ അഭിമുഖത്തിലായിരുന്നു വിവാദമായ ഇലക്ടറൽ ബോണ്ട് പദ്ധതിയെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത്.
തെരഞ്ഞെടുപ്പ് കാലത്ത് കള്ളപ്പണം ഒഴുകുന്നുവെന്നും അപകടകരമായ രീതിയിൽ ഇത് വോട്ടെടുപ്പിനെ ബാധിക്കുന്നുവെന്നും കാലങ്ങളോളം ഇവിടെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഒടുവിൽ രാജ്യത്തെ തെരഞ്ഞെടുപ്പുകളിൽ കള്ളപ്പണം വിളയാടുന്നത് അവസാനിച്ചു. എല്ലാ തെരഞ്ഞെടുപ്പിലും എല്ലാ പാർട്ടികളും പണം ചെലവാക്കുന്നുണ്ട്. ഇതാർക്കും നിരാകരിക്കാൻ സാധിക്കില്ല. ബിജെപിയും പണം ചെലവാക്കുന്നുണ്ട്. എല്ലാ സ്ഥാനാർത്ഥികളും പണം ചെലവഴിക്കുന്നുണ്ട്. ജനങ്ങളിൽ നിന്ന് തന്നെയാണ് ഇതിനായുള്ള പണം കൈപ്പറ്റുന്നുവെന്നത് യാഥാർത്ഥ്യമാണ്.
എന്നാൽ തെരഞ്ഞെടുപ്പ് സമയത്ത് കള്ളപ്പണത്തെ പൂർണമായും ഇല്ലാതാക്കാൻ ബിജെപി പുതിയൊരു സംവിധാനം പരീക്ഷിച്ചു. കള്ളപ്പണമൊഴുക്ക് തടയാൻ എന്തുചെയ്യാൻ സാധിക്കുമെന്ന ചിന്തയാണ് അതിലേക്ക് എത്തിച്ചത്. പാർട്ടികൾ പണം ചെലവഴിക്കുന്നതിൽ സുതാര്യത കൊണ്ടുവരാൻ എന്ത് ചെയ്യാൻ കഴിയുമെന്നാണ് ആലോചിച്ചിരുന്നത്. അതിനുള്ള വഴികൾ തേടി ഒടുവിലെത്തിയത് ഇലക്ടറൽ ബോണ്ട് സ്കീമിലാണ്. ഇത് മഹത്തായതും മികച്ചതുമാണെന്ന് അവകാശപ്പെടുന്നില്ല. കള്ളപ്പണം തടയാനും, സുതാര്യത കൊണ്ടുവരാനുമുള്ള ചെറിയൊരു മാർഗം മാത്രമാണിതെന്ന് അറിയാം.
ഇലക്ടറൽ ബോണ്ട് വിഷയം പാർലമെന്റിൽ ബില്ലായി അവതരിപ്പിച്ചപ്പോൾ അന്ന് പിന്തുണച്ചവരിൽ പലരുമാണ് ഇന്ന് കുറ്റം പറയാൻ ആദ്യമുള്ളത്. തെരഞ്ഞെടുപ്പ് സമയത്ത് ഇലക്ടറൽ ബോണ്ടിനെക്കുറിച്ച് നുണകൾ പ്രചരിപ്പിക്കുക മാത്രമാണ് പലരും ചെയ്യുന്നതെന്നും നരേന്ദ്രമോദി വിമർശിച്ചു.