തൃശൂർ: ഇത്തവണ തൃശൂർ പൂരത്തിന് വിഐപി ഗാലറി പാടില്ലെന്ന് ഹൈക്കോടതി. കുടമാറ്റത്തിന്റെ കാഴ്ച തടസപ്പെടുത്തുന്ന വിഐപി ഗാലറിയോ പവലിയനോ ഉണ്ടാകരുതെന്ന് കോടതി നിർദേശിച്ചു. തൃശൂർ സ്വദേശി നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. വിഐപി ഗാലറി കാരണം ജനങ്ങൾക്ക് കുടമാറ്റം കാണാൻ സാധിക്കുന്നില്ലെന്ന് കാണിച്ചാണ് ഹർജി സമർപ്പിച്ചത്.
ഹൈക്കോടതി ഉത്തരവ് വന്നതോടെ വിഐപി ഗാലറിയുടെ നിർമാണം നിർത്തിവച്ചുവെന്ന് അധികൃതർ അറിയിച്ചു. വിഐപി ഗാലറികൾ കാരണം ജനങ്ങൾക്ക് കുടമാറ്റം കാണുന്നതിന് തടസമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി കളക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. പവലിയൻ നിർമിക്കുന്നത് ജില്ലാ ഭരണകൂടമാണെന്നതിന്റെ അടിസ്ഥാനത്തിലാണ് കളക്ടർക്ക് നിർദേശം നൽകിയത്.
വിദേശ വിനോദ സഞ്ചാരികളുടെ പേരിലാണ് വിഐപി പവലിയനുകൾ നിർമിക്കുന്നത്. എന്നാൽ ഇത്തവണ അത് വേണ്ടെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം പ്രതിനിധികൾ കഴിഞ്ഞ മാസം ചേർന്ന അവലോകന യോഗത്തിൽ അറിയിച്ചിരുന്നു. എന്നാൽ വിമർശനങ്ങൾ വകവെക്കാതെ വിഐപി പവലിയനിലേക്കുളള പാസിനായുള്ള അപേക്ഷ ഇന്നലെ സ്വീകരിച്ചു തുടങ്ങിയിരുന്നു. ഇതിനിടെയാണ് പവലിയൻ വേണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഉത്തരവിറക്കിയത്.