ഐസ്വാൾ: മിസോറമിലെ ഏക ലോക്സഭാ സീറ്റിലേക്ക് വോട്ടെടുപ്പ് 19 ന് നടക്കും. ഇതിനുളള ഒരുക്കങ്ങൾ പൂർത്തിയായതായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. 6500 പോളിംഗ് ഉദ്യോഗസ്ഥരെ വിന്യസിക്കും. സുരക്ഷയ്‌ക്കായി 3000 പോലീസുകാരെയും 12 കമ്പനി സിഎപിഎഫ് സേനാംഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്.
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ കമ്മീഷൻ ചെയ്തിട്ടുണ്ടെന്നും തെരഞ്ഞെടുപ്പിന് സജ്ജമാണെന്നും മിസോറാം ചീഫ് ഇലക്ടറൽ ഓഫീസർ മധുപ് വ്യാസ് പറഞ്ഞു. പോളിംഗ് ഉദ്യോഗസ്ഥർക്ക് രണ്ട് ഘട്ടങ്ങളിലായി പരിശീലനം നൽകിക്കഴിഞ്ഞു. ബുധനും വ്യാഴവുമായി അവസാനഘട്ട പരിശീലനവും നടക്കും. 1276 പോളിംഗ് സ്റ്റേഷനുകളും നാല് ഓക്സിലറി പോളിംഗ് സ്റ്റേഷനുകളുമാണ് മിസോറമിലുളളത്.
ഏഴ് കമ്പനി സെൻട്രൽ റിസർവ് പൊലീസ് സേനയും മൂന്ന് കമ്പനി ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസും രണ്ട് കമ്പനി ബിഎസ്എഫ് സേനാംഗങ്ങളും ഉൾപ്പെടെയാണ് 12 കമ്പനി സിഎപിഎഫ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുളളത്. ഇതിന് പുറമെ 3,000 പൊലീസ് ഉദ്യോഗസ്ഥരെയും ഇവിടെ വിന്യസിക്കും.
751 പോളിംഗ് ബൂത്തുകളും ഉൾപ്രദേശങ്ങളിലാണ്. അക്രമസാദ്ധ്യതയുളള 14 പോളിംഗ് സ്റ്റേഷനുകളും പ്രത്യേക നിരീക്ഷണത്തിലായിരിക്കും. 4.4 ലക്ഷം വനിതാ വോട്ടർമാരുൾപ്പെടെ 8.56 ലക്ഷത്തിൽ അധികം വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്.