ലക്‌നൗ; ഭാരതത്തിന്റെ സംസ്‌കാരം ആഗോളതലത്തിൽ വിളിച്ചോതാൻ മഥുരയിലെ വൃന്ദാവനിലുള്ള ചന്ദ്രോദയ മന്ദിരം. 70 നിലകളിൽ നിർമ്മിക്കുന്ന മന്ദിരം ഇപ്പോൾ നിർമ്മാണത്തിന്റെ പ്രാരംഭ ഘട്ടത്തിലാണെന്നും നിർമ്മാണം പൂർത്തിയാകുന്നതോടെ ഭാരതത്തിന്റെ സംസ്‌കാരവും പൈതൃകവും ചന്ദ്രോദയ മന്ദിരത്തിലൂടെ ലോകത്തിനു മുന്നിലെത്തുമെന്നും ബെംഗളൂരു ഇസ്‌കോൺ വൈസ് പ്രസിഡന്റ് ചഞ്ചലപതി ദാസ പറഞ്ഞു.
” ഭാരതത്തിന്റെ സംസ്‌കാരവും പൈതൃകവും ഇപ്പോൾ മറ്റു രാജ്യങ്ങൾ പോലും വളരെ അഭിമാനത്തോടെ നോക്കികാണുകയാണ്. ലോകരാജ്യങ്ങൾക്കൊപ്പം ഭാരതം മുന്നേറുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി പദ്ധതികൾ ആവിഷ്‌കാരം ചെയ്യുന്നു. അദ്ദേഹം പ്രവാസികളെയും വിദേശീയരെയും ഭാരതത്തിലേക്ക് ആകർഷിപ്പിക്കുന്നതിനും നമ്മുടെ രാജ്യത്തിന്റെ പൈതൃകം നിലനിർത്തുന്നതിനും പദ്ധതികൾ വിഭാവനം ചെയ്യുന്നു. വിദേശീയർ വൃന്ദാവനിലേക്ക് വരികയാണെങ്കിൽ അവർക്ക് തീർച്ചയായും നമ്മുടെ സംസ്‌കാരവും ആത്മീയതയും ഇഷ്ടപ്പെടും. അവർ നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരം ഉൾക്കൊണ്ട് ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കും”.- ചഞ്ചലപതി ദാസ പറഞ്ഞു.
ഭഗവത്ഗീതയിലെ സന്ദേശങ്ങൾ ഭാരതീയരെ പോലെ തന്നെ വിദേശീയർക്കും മനസിലാക്കാൻ സാധിക്കും. ഇതിലൂടെ ഇന്ത്യയിലെ വിനോദസഞ്ചാര മേഖലകൾ വളരുന്നതിനൊപ്പം സാംസ്‌കാരിക മൂല്യങ്ങൾ വളർത്തുന്നതിനും സഹായിക്കുന്നു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ വർദ്ധിപ്പിക്കുന്നതിനും വൃന്ദാവനിലെ ചന്ദ്രോദയ മന്ദിരം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
80 മില്യൺ ഡോളർ ചെലവഴിച്ച് നിർമ്മിക്കുന്ന ചന്ദ്രോദയ മന്ദിരത്തിന് 70 നിലകളും 210 മീറ്റർ ഉയരവുമുണ്ടായിരിക്കും. അഷ്ടഭുജാകൃതിയിൽ നിർമ്മിക്കുന്ന മന്ദിരത്തിൽ വിനോദസഞ്ചാരികൾക്ക് താമസിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിരിക്കും. വാഹനങ്ങൾ നിർത്തിയിടാനുള്ള സൗകര്യങ്ങൾ, മൾട്ടിലെവൽ പാർക്കിംഗ് സൗകര്യങ്ങൾ തുടങ്ങിയവ മന്ദിരത്തിൽ നിർമ്മിക്കും. ഒരേ സമയം 3,000 കാറുകൾ ഇവിടെ നിർത്തിയിടാൻ സാധിക്കുമെന്നും ചഞ്ചലപതി ദാസ പറഞ്ഞു.