പട്ന: രാഷ്ട്രീയ നേട്ടങ്ങൾക്കായി പൗരത്വ ഭേദഗതിയെ എതിർക്കുന്നവരെ ഭയമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷ പാർട്ടികളുടേത് വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിലെ പൂർണിയയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യത്തിന്റെ സുരക്ഷക്ക് അവർ പ്രാധാന്യം നൽകിയിരുന്നില്ല. രാഷ്ട്രീയ നേട്ടങ്ങൾക്കായി സിഎഎയെ എതിർക്കുന്നവരെ മോദി ഭയപ്പെടുകയോ അവരുടെ മുന്നിൽ തലകുനിക്കുകയോ ചെയ്യില്ല. പൗരത്വ ഭേദഗതി നിയമത്തെ കോൺഗ്രസും ആർജെഡിയും എന്തിന് ചോദ്യം ചെയ്യുന്നു. ബിഹാറിൽ ആർജെഡി ഭരിച്ചിരുന്നപ്പോൾ സംസ്ഥാനത്ത് ഭരണവീഴ്ചകൾ മാത്രമാണ് ഉണ്ടായിരുന്നത്. സീമാഞ്ചൽ-പൂർണിയ അതിർത്തി മേഖലയിൽ നുഴഞ്ഞുകയറ്റമുണ്ടായിരുന്നു.
പൂർണിയയുടെ വികസനം ഞങ്ങൾ ഞങ്ങളുടെ ദൗത്യമാക്കി. 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാനായി കേന്ദ്ര സർക്കാർ അഹോരാത്രം പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷമായി എൻഡിഎ സർക്കാർ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ ഒരു ട്രെയിലർ മാത്രമാണ്. പാവപ്പെട്ടവരുടെ ഉന്നമനത്തിനാണ് എൻഡിഎ സർക്കാർ മുൻഗണന നൽകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘മോദി കി ഗ്യാരന്റി’ എന്ന ടാഗ്ലൈനോടെയാണ് ഞായറാഴ്ച ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കിയത്. ഏഴ് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 40-ൽ 39 സീറ്റും നേടിയാണ് എൻഡിഎ വിജയം ഉറപ്പിച്ചത്.