കൊൽക്കത്ത; രാമനവമി ആഘോഷങ്ങൾ തടയിടാൻ ശ്രമിക്കുന്ന തൃണമൂൽ കോൺഗ്രസിന്റെ ഗൂഡാലോചനയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശ്രീരാമചന്ദ്രൻ തിരികെ അയോദ്ധ്യയിലേക്ക് എത്തിയതിന് ശേഷമുള്ള ആദ്യ രാമനവമിയാണിതെന്നും ജനങ്ങളുടെ ആഘോഷങ്ങൾക്ക് തടയിടാൻ ശ്രമിക്കുന്ന തൃണമൂൽ കോൺഗ്രസിന്റെ കുതന്ത്രങ്ങൾ വിലപോവില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ബംഗാളിലെ ബാലൂർഘട്ടിൽ സംഘടിപ്പിച്ച പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” രാമനഗരിയിലേക്ക് ശ്രീരാമൻ തിരികെ വന്നതിന് ശേഷമുള്ള ആദ്യ രാമനവമിയാണ് നാം ആഘോഷിക്കാൻ പോവുന്നത്. ഇതിനെതിരെ തൃണമൂൽ കോൺഗ്രസും മമതയും ഗൂഡാലോചനകൾ നടത്തുന്നുണ്ടെന്ന് എനിക്ക് നന്നായി അറിയാം. എന്നാൽ നിങ്ങൾ എത്രത്തോളം പ്രതിഷേധങ്ങൾ ഉയർത്തിയാലും അത് വിജയിക്കില്ല. സത്യം മാത്രമേ വിജയിക്കുകയുള്ളൂ. അതിനാലാണ് കോടതിയിൽ നിന്ന് രാമനവമി ആഘോഷങ്ങൾക്കുള്ള അനുമതി ലഭിച്ചിരിക്കുന്നത്.”- പ്രധാനമന്ത്രി പറഞ്ഞു.
ഹൈക്കോടതി വിധി മാനിച്ച് ആഘോഷങ്ങൾ സംഘടിപ്പിക്കുന്ന കൊൽക്കത്തയിലെ എല്ലാ സഹോദരി സഹോദരന്മാർക്കും അഭിനന്ദനങ്ങൾ. ശ്രീരാമന്റെ തിരിച്ചു വരവ് രാജ്യത്തെ ജനങ്ങളിൽ ഭക്തിയും വിശ്വാസവും നിറയ്‌ക്കുന്നു. ഇത് രാജ്യത്തിന്റെ ഉത്സവമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് രാമനവമി ആഘോഷങ്ങൾ സംഘടിപ്പിക്കാനുള്ള അനുമതി കൊൽക്കത്ത ഹൈക്കോടതി നൽകിയത്. ഇതുപ്രകാരം ഷിബൂരിൽ നിന്നും രാമകൃഷ്ണപൂർ വരെ രാമനവമി ആഘോഷങ്ങൾ സംഘടിപ്പിക്കും.