ഡെറാഡൂൺ; രാജ്യം മറ്റൊരു രാമനവമി ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 500 വർഷങ്ങൾക്ക് ശേഷം ശ്രീരാമചന്ദ്രൻ തിരികെ എത്തിയിരിക്കുന്നുവെന്നും ഇത് രാജ്യത്തെ ജനങ്ങൾ ഉത്സവമായി കൊണ്ടാടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡിലെ കോട്ദ്വാറിൽ സംഘടിച്ച പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” ഇന്ന് അഷ്ടമി. നാളെയാണ് രാമനവമി എന്ന സുദിനം. 500 വർഷങ്ങൾക്ക് ശേഷം ശ്രീരാമൻ അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കാൻ സ്വന്തം മണ്ണിലെത്തിയിരിക്കുന്നു. പ്രാണപ്രതിഷ്ഠാ ചടങ്ങ് ദർശിക്കാൻ സാധിച്ചതിൽ നാം ഓരോരുത്തരും ഭാഗ്യം ചെയ്തവരാണ്. 70 വർഷം കോൺഗ്രസ് രാജ്യത്ത് ഭരിച്ചു. എന്നാൽ അവർ നടത്താത്ത പലതും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് നടപ്പിലാക്കി. രാജ്യത്തിന്റെ വികസനമാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം”.- അമിത് ഷാ പറഞ്ഞു.
ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കി മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയായിരിക്കുകയാണ് ഉത്തരാഖണ്ഡ്. ഇവിടുത്തെ ജനങ്ങൾ ഓരേ മനസോടെയാണ് ഏകീകൃത സിവിൽ കോഡിനെ അംഗീകരിച്ചതെന്നും പ്രധാനമന്ത്രിയുടെ സന്ദേശങ്ങൾ ജനങ്ങൾ ഏറ്റെടുത്തതായും അമിത് ഷാ കൂട്ടിച്ചേർത്തു.
ഒരിക്കൽ കൂടി നരേന്ദ്രമോദിയെ പ്രധാനമന്ത്രിയാക്കുന്നത് ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുന്നതിന് തുല്യമാണ്. മൂന്നാം തവണയും അദ്ദേഹം പ്രധാനമന്ത്രിയായാൽ സമ്പദ്‌വ്യവസ്ഥയിൽ രാജ്യം 3-ാം സ്ഥാനത്തെത്തുന്ന കാഴ്ചയ്‌ക്ക് സാക്ഷ്യം വഹിക്കുമെന്നും രാജ്യത്തെ ദാരിദ്ര്യമുക്തമാക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.