റായ്പൂർ: ഛത്തീസ്ഗഡിലെ കങ്കർ ജില്ലയിൽ 29 കമ്യൂണിസ്റ്റ് ഭീകരരെ കൊലപ്പെടുത്തിയ ഓപ്പറേഷനിൽ പങ്കെടുത്ത സുരക്ഷാസേന ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കമ്യൂണിസ്റ്റ് ഭീകരതയെന്ന വിപത്തിൽ നിന്നും രാജ്യത്തെ മോചിപ്പിക്കാൻ മോദി സർക്കാർ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.
” ഇന്ന് ഛത്തീസ്ഗഡിൽ സുരക്ഷാസേന നടത്തിയ ഓപ്പറേഷനിൽ നിരവധി കമ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു. ഈ ദൗത്യത്തിന്റെ ഭാഗ്യമായ എല്ലാ ഉദ്യോഗസ്ഥരേയും ഞാൻ അഭിനന്ദിക്കുകയാണ്. പരിക്കേറ്റ ധീരരായ പൊലീസ് ഉദ്യോഗസ്ഥർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കമ്യൂണിസ്റ്റ് ഭീകരതയെന്ന വിപത്തിൽ നിന്നും ഈ രാജ്യത്തെ മോചിപ്പിക്കാൻ ഈ സർക്കാർ ദൃഢനിശ്ചയം ചെയ്തിരിക്കുകയാണ്. വികസനത്തിന്റേയും സമാധാനത്തിേന്റയും യുവാക്കളുടെ മനോഹരമായ ഭാവിയുടേയും ശത്രുവാണ് കമ്യൂണിസ്റ്റ് ഭീകരത.
സർക്കാർ ദൃഢനിശ്ചയത്തോടെയാണ് ഈ വിപത്തിനെതിരെ പോരാടുന്നത്. സുരക്ഷാസേനയുടെ ശ്രമങ്ങളിലൂടെയും സർക്കാരിന്റെ ശക്തമായ നയങ്ങൾ വഴിയും കമ്യൂണിസ്റ്റ് ഭീകരർ ഒരു ചെറിയ പ്രദേശത്ത് മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. വൈകാതെ തന്നെ ഛത്തീസ്ഗഡും ഈ രാജ്യം മുഴുവനും ഈ വിപത്തിൽ നിന്ന് മുക്തമാകുമെന്നും” അദ്ദേഹം വ്യക്തമാക്കി.
25 ലക്ഷം രൂപ തലയ്‌ക്ക് വിലയിട്ട കൊടും ഭീകരൻ ഉൾപ്പെടെ 29 ഭീകരരെയാണ് കഴിഞ്ഞ ദിവസം സുരക്ഷാ സേന വധിച്ചത്. ഭീകരരിൽ നിന്ന് വലിയ തോതിൽ ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. രണ്ട് ബിഎസ്എഫ് ഇൻസ്‌പെക്ടർമാർക്കും ഒരു ഡിആർജി ഉദ്യോഗസ്ഥനുമാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് പേരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.