തിരുവനന്തപുരം: എറണാകുളം ലേക് ഷോർ ആശുപത്രിയുടെ അനാസ്ഥയിൽ തകർന്നത് യുവാവിന്റെ ജീവിതം. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ രഞ്ജുവാണ് ശരീരം പൂർണ്ണമായും തളർന്ന് കിടപ്പിലായത്. അവയവദാന ശസ്ത്രക്രിയയ്‌ക്കിടയിൽ സംഭവിച്ച പിഴവാണ് യുവാവിനെ ഈ അവസ്ഥയിലെത്തിച്ചത്. പൂർണ്ണ ആരോഗ്യവാനായി ആശുപത്രിയിൽ എത്തിയ യുവാവിനാണ് ഈ ദുർവിധി.
2020 ജുലൈ 27 നാണ് സുഹൃത്തിന്റെ പിതാവിന് കരൾ നൽകാനുള്ള ശസ്ത്രക്രിയയ്‌ക്ക് രഞ്ജു വിധേയനായത്. എന്നാൽ ആശുപത്രി വിടുമ്പോൾ ഭക്ഷണം കഴിക്കാൻ ആകാതെ കഴുത്തിന് താഴെ തളർന്ന നിലയിലായിരുന്നു യുവാവ്.
ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് രഞ്ജുവിനെ ഈ അവസ്ഥയിലേക്ക് എത്തിച്ചതെന്ന് സഹോദരി രശ്മി ജനം ടിവിയോട് പറഞ്ഞു. ശസ്ത്രക്രിയയ്‌ക്കിടയിൽ പക്ഷാഘാതം വരാൻ കാരണം അനസ്തേഷ്യയിൽ ഉണ്ടായ പിഴവാണ്. ഇതെല്ലാം സംഭവിച്ചിട്ടും ആശുപത്രി അധികൃതർ വീട്ടുകാരെ വിവരം അറിയിച്ചില്ല, ശസ്ത്രക്രിയ മുറിവ് ക്യത്യമായി തുന്നിക്കെട്ടുന്നതിൽ പോലും വീഴ്ചയുണ്ടായതായും രശ്മി പറഞ്ഞു.
ആശുപത്രിക്കെതിരെ നിയമവഴിയിൽ മുന്നോട്ട് പോയെങ്കിലും വീഴ്ച അംഗീകരിക്കാൻ അധികൃതർ തയ്യാറായില്ല. സംഭവത്തിന് ശേഷം രണ്ട് മാസം ആശുപത്രിയിൽ രഞ്ജുവിന് കിടത്തിയെങ്കിലും ക്യത്യമായ ചികിത്സ നൽകാൻ ലേക് ഷോർ നൽകിയില്ല. ചികിത്സയ്‌ക്ക് 25 ലക്ഷം രൂപ ചെലവഴിച്ചെന്നും ഇനി ഉത്തരവാദിത്തമില്ല എന്ന നിലയിൽ പരിഹസിച്ച് അവഹേളിച്ച് വിടുകയാണ് അവർ ചെയ്തതെന്നും സഹോദരി വിഷമത്തോടെ കൂട്ടിച്ചേർത്തു.
മാതാപിതാക്കളില്ലാത്ത യുവാവ് സഹോദരിമാരുടെ പരിചരണത്തിലാണ് കഴിയുന്നത്. ആറ്റിങ്ങലിലെ വീട് പണയപ്പെടുത്തി 1.5 കോടി രൂപയോളം ചികിത്സയ്‌ക്കായി ഇവർ ചെലവഴിച്ചു. നിലവിൽ കൊച്ചി മാമംഗലത്തെ വാടക വീട്ടിലാണ് ചികിത്സാർത്ഥം താമസിക്കുന്നത്.
ദിവസം 5,000 രൂപയോളം ഭക്ഷണത്തിനും മരുന്നിനുമായി ചെലവാകുന്നുണ്ട്. മറ്റുള്ളവരുടെ സഹായത്താലാണ് കാര്യങ്ങൾ നടന്നുപോകുന്നത്. മൂന്ന് പേരുടെ ജീവിതമാണ് ആശുപത്രി നശിപ്പിച്ചത്. ജോലിക്ക് പോലും പോകാൻ സാധിക്കുന്നില്ല. ആരോഗ്യമന്ത്രിയുടെയും മുന്നിൽ നിരവധി തവണ വിഷയം അവതരിപ്പിച്ചെങ്കിലും ഒന്നും നടന്നില്ല, രശ്മി പറഞ്ഞു
യുവാവിന്റെ ചികിത്സ ലേക് ഷോർ ഉറപ്പു വരുത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. നീതിക്കായി ഏതറ്റം വരെയും പോകുമെന്നും വരും ദിവസങ്ങളിൽ സഹോദരനുമായി ആശുപത്രിക്ക് മുന്നിൽ സമരം ഇരിക്കാൻ തയ്യാറെടുക്കുകയാണെന്നും രശ്മി ജനം ടിവിയോട് വ്യക്തമാക്കി.