ലക്നൗ: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ കൃത്രിമം നടന്നില്ലെങ്കിൽ 180 സീറ്റുകളിൽ കൂടുതൽ ബിജെപി നേടില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക. ഉത്തർപ്രദേശിലെ സഹറാൻപൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു പ്രിയങ്കയുടെ പ്രതികരണം.
“എന്ത് കണക്കുക്കൂട്ടലുകളുടെ അടിസ്ഥാനത്തിലാണ് ബിജെപി 400 സീറ്റുകൾ നേടുമെന്ന് പറയുന്നത്. അവരെന്താ ജ്യോതിഷികളാണോ? എന്തോ കൃത്രിമം ചെയ്തുവച്ചിരിക്കുന്നത് കൊണ്ടാണ് 400 സീറ്റുകൾ നേടുമെന്ന് അവർ ഉറപ്പിച്ചുപറയുന്നത്. ഇന്ന് നമ്മുടെ രാജ്യത്ത് യാതൊരു കൃത്രിമത്വവും കാണിക്കാതെ വോട്ടെടുപ്പ് നടക്കുകയാണെങ്കിൽ ബിജെപിക്ക് 180ൽ കൂടുതൽ സീറ്റുകൾ ലഭിക്കില്ലെന്ന് എനിക്ക് ഉറപ്പിച്ച് പറയാൻ സാധിക്കും. 180 സീറ്റിന് താഴെ മാത്രമേ അവർ നേടുകയുള്ളൂ..”
ജനങ്ങൾക്ക് മാറ്റം ആവശ്യമാണ്. ഇപ്പോൾ നടക്കുന്ന രാഷ്‌ട്രീയത്തിൽ അവർക്ക് താത്പര്യമില്ല. കഴിഞ്ഞ പത്ത് വർഷത്തിനിടെ സാധാരണക്കാരന്റെ ജീവിതത്തിൽ യാതൊരു വികസനവും സംഭവിച്ചിട്ടില്ല. അവർക്ക് ജോലികൾ കിട്ടുന്നില്ല. ഇന്ന് രാമനവമിയാണ്. സാധനങ്ങൾ വാങ്ങാൻ ജനങ്ങളുടെ കയ്യിൽ പണമില്ല. സാധാരണക്കാരുടെ പ്രശ്നങ്ങൾ നരേന്ദ്രമോദി കണ്ടില്ലെന്ന് നടിക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു.
അതേസമയം ബിജെപി 150ൽ താഴെ സീറ്റുകൾ നേടുമെന്നാണ് രാഹുലിന്റെ പ്രവചനം. “ഇരുപത് ദിവസം മുൻപ് വരെ 180 സീറ്റുകൾ ബിജെപി നേടുമെന്നാണ് കരുതിയിരുന്നത്. എന്നാൽ ഇപ്പോഴത്തെ കണക്കുക്കൂട്ടലുകൾ വച്ച് അത് 150 കടക്കാൻ സാധ്യതയില്ല.” യുപിയിലുൾപ്പടെ ഇൻഡി മുന്നണിയുടെ സഖ്യം ശക്തമാണെന്നും കോൺഗ്രസ് മികച്ച പ്രകടനം തെരഞ്ഞെടുപ്പിൽ കാഴ്ചവയ്‌ക്കുമെന്നും രാഹുൽ പ്രത്യാശ പ്രകടിപ്പിച്ചു.