ടെൽ അവീവ്: ഇസ്രായേലിന് നേരെ നടത്തിയ വ്യോമാക്രമണത്തിന് മറുപടിയായി ഇറാനോട് എപ്രകാരം പ്രതികരിക്കണമെന്ന കാര്യം തന്റെ രാജ്യം തീരുമാനിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനെതിരെ സംയമനം പാലിക്കണമെന്ന സഖ്യകക്ഷികളുടെ ആഹ്വാനം തള്ളിക്കൊണ്ടായിരുന്നു നെതന്യാഹുവിന്റെ പ്രഖ്യാപനം.
ഇറാൻ തങ്ങൾക്ക് നേരെ നടത്തിയ ആക്രമണത്തിന് എപ്പോൾ, ഏത് സമയം, എങ്ങനെ മറുപടി നൽകണമെന്ന് രാജ്യം തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് ആക്രമണുണ്ടായാൽ മേഖലയിലെ സ്ഥിതിഗതികൾ വഷളാകുമെന്നും, ആയതിനാൽ സംയമനം പാലിക്കണമെന്നുമാണ് സഖ്യകക്ഷികൾ ഇസ്രായേലിനോട് അഭ്യർത്ഥിച്ചത്. അമേരിക്ക, യുകെ, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് ആദ്യഘട്ടത്തിൽ ഈ ആവശ്യം ഉന്നയിച്ചത്. പിന്നാലെ ബ്രിട്ടീഷ്, ജർമ്മൻ വിദേശകാര്യ മന്ത്രിമാർ ഉൾപ്പെടെ ഇസ്രായേലിനോട് ഈ ആവശ്യം ഉന്നയിച്ചിരുന്നു
തങ്ങൾക്ക് നേരെ നടത്തിയ ആക്രമണത്തിന് ഇറാന് തിരിച്ചടി നൽകുമെന്ന് ഇസ്രായേൽ അറിയിച്ചിരുന്നു. പിന്നാലെയാണ് ഇസ്രായേലിന് മേൽ നയതന്ത്ര സമ്മർദ്ദമുണ്ടായത്. ഇസ്രായേലിന്റെ സുരക്ഷ കരുതിയുള്ള തീരുമാനങ്ങൾ മാത്രമേ തങ്ങൾ സ്വീകരിക്കൂ എന്നും, സ്വയം പ്രതിരോധത്തിന് ആവശ്യമായതെല്ലാം ചെയ്യുമെന്നും നെതന്യാഹു വ്യക്തമാക്കി. ഇൗ ആഴ്ച ആദ്യമാണ് ഇസ്രായേലിന് നേരെ ഇറാൻ ആക്രമണം നടത്തിയത്. നൂറു കണക്കിന് മിസൈലുകളും ഡ്രോണുകളുമാണ് ഇറാൻ വിക്ഷേപിച്ചത്. ഇതിൽ ഭൂരിഭാഗവും അമേരിക്കയുടെ കൂടി സഹായത്തോടെ ഇസ്രായേൽ തടഞ്ഞിരുന്നു.
സൈനിക കേന്ദ്രങ്ങളിൽ സംഭവിച്ച നഷ്ടം വിലയിരുത്തിയ ശേഷം കരുതലോടെ മാത്രം മുന്നോട്ട് നീങ്ങണമെന്നാണ് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ഇസ്രായേലിനെ അറിയിച്ചത്. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിനെ ഭീകരപട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കം ശക്തമാക്കുമെന്ന് ഇസ്രായേലും അമേരിക്കയും അറിയിച്ചിട്ടുണ്ട്.