കൊല്ലം: കോൺഗ്രസിനെയും സിപിഎമ്മിനെയും കടന്നാക്രമിച്ച് കൊല്ലം എൻഡിഎ സ്ഥാനാർത്ഥി ജി കൃഷ്ണകുമാർ. ഇരുമുന്നണികളും കൊല്ലത്ത് മാറിമാറി ഭരിച്ചെങ്കിലും വികസനങ്ങൾ നടപ്പിലാക്കാൻ സാധിച്ചില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൊല്ലത്ത് ബിജെപി വിജയിക്കുമെന്ന വിശ്വാസമുണ്ടെന്നും ജി കൃഷ്ണകുമാർ പറഞ്ഞു. കൊല്ലത്ത് മാദ്ധ്യമങ്ങളെ കാണുകയായിരുന്നു കൃഷ്ണകുമാറും കുടുംബവും.
”കൊല്ലം നഗരത്തെ കേന്ദ്രം കൃത്യമായി വീക്ഷിക്കുന്നുണ്ട്. അതിനാലാണ് കേന്ദ്രനേതൃത്വത്തിൽ നിന്നും നിരനിരയായി നേതാക്കൾ കൊല്ലത്തേക്ക് പ്രചാരണത്തിനെത്തുന്നത്. നഗരത്തിൽ വികസനം സാധ്യമാക്കാൻ ഇനി ബിജെപിക്ക് മാത്രമേ സാധിക്കുകയുള്ളൂ. കേരളത്തിലെ മറ്റു മുന്നണികൾ മാറിമാറി ഭരിച്ചെങ്കിലും എന്ത് വികസനമാണ് ഇവിടെയുണ്ടാക്കിയത്. 40 വർഷമായി അടഞ്ഞു കിടന്നിരുന്ന ബൈപ്പാസിന്റെ പ്രവർത്തനം ആരംഭിച്ചത് 2014ൽ പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലേറിയപ്പോഴാണ്.”- ജി കൃഷ്ണകുമാർ പറഞ്ഞു.
റെയിൽവേ നവീകരണവും ഇതിനായുള്ള ഫണ്ടും നൽകുന്നത് കേന്ദ്രമാണ്. കേന്ദ്രസർക്കാരിന്റെ ചെലവിൽ ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിക്കാൻ മാത്രമാണ് കൊല്ലത്തുണ്ടായിരുന്ന എംപിമാർ ഉത്സാഹം പ്രകടിപ്പിച്ചത്. വികസനങ്ങൾ കേരളത്തിൽ വരണമെങ്കിൽ ഭരണമാറ്റം അനിവാര്യമാണെന്നും ജി കൃഷ്ണകുമാർ കൂട്ടിച്ചേർത്തു. കൊല്ലം നഗരത്തിൽ കൃത്യമായ രീതിയിൽ പ്രചാരണം നടത്തുണ്ട്. നഗരത്തെ എങ്ങനെ മുൻപന്തിയിലെത്തിക്കാമെന്നതിന്റെ വ്യക്തമായ ധാരണയും ബിജെപിക്കുണ്ടെന്ന് കൃഷ്ണകുമാർ വ്യക്തമാക്കി.