ഇന്ത്യയിലും ബംഗ്ലാദേശിലുമുള്ള ഒരു ഗോത്രവർഗ ജനതയാണ് രാജ്ബൻഷികൾ. ഇക്കൂട്ടരുടെ ഒരു ചെറിയ വിഭാഗം നേപ്പാളിലും ഭൂട്ടാനിലും ഉണ്ട്. പതിനാറാം നൂറ്റാണ്ടിൽ ബംഗാളിലെ പ്രദേശങ്ങൾ ഭരിച്ചിരുന്ന കൂച്ച് രാജവംശത്തിലെ രാജാക്കന്മാരുടെ പിൻഗാമികളാണ് രാജ്ബൻഷികൾ.
കൃഷിയാണ് ഇവരുടെ ഉപജീവനമാർഗം. കൂച്ച് ബിഹാർ കൊട്ടാരവും മദൻ മോഹൻ ക്ഷേത്രവും സ്ഥിതി ചെയ്യുന്ന പശ്ചിമ ബംഗാളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഇത് പൈതൃക നഗരമായും അറിയപ്പെടുന്നു. ഒരുകാലത്ത് ഇടത് കോട്ടയായിരുന്ന കൂച്ച് ബിഹാറിൽ ഒരു രാജ്ബൻഷി വിഭാഗക്കാരൻ താമര വിരിയിച്ച പോരാട്ടകഥ തന്നെ കൂച്ച് ബിഹാറിന് പറയാനുണ്ട്
രാജ്ബൻഷികളുടെ കൂച്ച് ബിഹാർ
കൂച്ച് ബിഹാർ ജില്ലയിൽ ഒമ്പത് നിയമസഭാ മണ്ഡലങ്ങളുണ്ട് – കൂച്ച് ബിഹാർ നോർത്ത് ആൻഡ് സൗത്ത്, മാതഭംഗ, സിതാൽകുച്ചി, ദിൻഹത, സീതായ്, നടബാരി, മെഖ്‌ലിഗഞ്ച് എന്നിവ. കൂച്ച് ബിഹാർ ഒരു സംവരണ മണ്ഡലമാണ്.
കൂച്ച് ബിഹാറിന്റെ പാർലമെന്റ് സീറ്റ് ദീർഘകാലം ഫോർവേഡ് ബ്ലോക്കിന്റെ കയ്യിലായിരുന്നു. എന്നാൽ 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസാണ് കൂച്ച് ബിഹാറിനെ സ്വന്തമാക്കിയത്. തൃണമൂലിന്റെ രേണുക സിൻഹയാണ് ഈ സീറ്റിൽ വിജയിച്ചത്. 2016 ൽ രേണുക സിൻഹയുടെ മരണശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ തൃണമൂലിന്റെ തന്നെ പ്രതിമ റേ അധികാരത്തിൽ എത്തി. എന്നാൽ കൂച്ച് ബിഹാർ മണ്ഡലത്തിന്റെ ചരിത്രം മാറ്റിയെഴുതിയത് 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പായിരുന്നു.
2019 ൽ കൂച്ച് ബിഹാറിൽ ബിജെപി ആദ്യ സീറ്റ് നേടി. ബിജെപി നേതാവ് നിസിത് പ്രമാണിക്കായിരുന്നു കൂച്ച് ബിഹാറിൽ വിജയിച്ചത്. തൃണമൂൽ കോൺഗ്രസിലെ പരേഷ് അധികാരിയെ 54,000ൽ അധികം വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 2019ലെ തിരഞ്ഞെടുപ്പിൽ കൂച്ച് ബിഹാർ ലോക്‌സഭാ സീറ്റിൽ 81.94% ആയിരുന്നു പോളിംഗ്.
വീണ്ടും ഒരു തെരഞ്ഞെടുപ്പ് കാലം
രാജ്യം വീണ്ടും ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ ഒരുങ്ങുമ്പോൾ കൂച്ച് ബിഹാറിനെ പ്രതിനിധീകരിക്കാൻ എൻഡിഎയുടെ ശക്തനായ സ്ഥാനാർത്ഥിയായി എത്തുന്നത് നിസിത് പ്രമാണിക് തന്നെയാണ് . രാജ്ബൻഷി ജനത തനിക്കൊപ്പം ഉണ്ടാകുമെന്ന ഉറപ്പാണ് നിസിതിന്റെ ഏറ്റവും വലിയ കൈമുതൽ. മമതാ ബാനർജിയുടെ കണ്ണിലെ കരടായി മാറിയ നിസിത് പ്രമാണിക്കിനെ തുരത്തി കൂച്ച് ബിഹാറിനെ പിടിച്ചെടുക്കാൻ എല്ലാ അടവും പയറ്റി ത്രിണമൂൽ കോൺഗ്രസും ഉണ്ട്.
2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ കൂച്ച് ബിഹാർ ലോക്‌സഭാ സീറ്റിലേക്കുള്ള തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി ജഗദീഷ് ചന്ദ്ര ബർമ ബസൂനിയയാണ്. പ്രമുഖ നേതാവായ ജഗദീഷ്, നിലവിൽ സീതായ് നിയമസഭയിലെ എംഎൽഎയുമാണ്. ഭരണകൂടത്തിന്റെ മുഴുവൻ സംവിധാനങ്ങളും തൃണമൂൽ സ്ഥാനാര്ത്ഥിയുടെ സഹായത്തിനുണ്ട്.
നിസിത് പ്രമാണിക്
1986 ജനുവരി 17ന് പശ്ചിമബംഗാളിലെ കൂച്ച് ബിഹാർ ജില്ലയിലെ ദിൻഹാട്ടയിലാണ് നിസിത് പ്രമാണിക് ജനിച്ചത്. ബിധു ഭൂഷൺ പ്രമാണിക്കും ഛന്ദ പ്രമാണിക്കുമാണ് അദ്ദേഹത്തിന്റെ മാതാപിതാക്കൾ. ബാച്ചിലർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിൽ ബിരുദം നേടിയ വ്യക്തിയാണ് പ്രമാണിക്.
പഠനം പൂർത്തിയാക്കിയ ശേഷം അദ്ദേഹം പ്രൈമറി സ്‌കൂളിൽ താൽക്കാലിക അദ്ധ്യാപകനായി ജോലി ചെയ്ത് വരികയായിരുന്നു. 2019 മാർച്ചിൽ അദ്ദേഹം ബിജെപിയിൽ ചേരുന്നു. തുടർന്നു വന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വൻ വിജയം നേടിയ നിസിത് പ്രമാണിക് കേന്ദ്ര യുവജനകാര്യ സഹമന്ത്രി കൂടിയായിരുന്നു.
യുവതലമുറയ്‌ക്കും പുതിയ വോട്ടർമാർക്കും പ്രചോദനമാവുന്ന പ്രവർത്തനങ്ങളാണ് കൂച്ച് ബിഹാറിൽ നിസിത് പ്രമാണിക് കാഴ്ച വച്ചത്. കൂച്ച് ബിഹാറിൽ നിന്നും രണ്ടാം തവണയും തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ നിസിത് പ്രമാണിക്കിന് പ്രതീക്ഷകൾ ഏറെയാണ്.
വരാനിരിക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ തന്റെ എതിരാളിയെന്ന നിലയിൽ തൃണമൂൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായാണ് പ്രമാണിക് രംഗത്തെത്തിയത്. സന്ദേശ്ഖാലി വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം തൃണമൂലിനെ വിമർശിച്ചത്.
ബംഗാളിലെ മറ്റു പ്രദേശങ്ങളെ പോലെ തന്നെ സന്ദേശ് ഖാലിയിൽ നടന്ന ഹിന്ദു വേട്ട തന്നെയാണ് കൂച്ച് ബിഹാറിലെയും ചർച്ചാ വിഷയം. അതുകൊണ്ടു തന്നെ നിസിത് പ്രമാണിക്കിന്റെ പ്രചാരണ വാഹനങ്ങൾ പലവട്ടം തൃണമൂലുകാർ ആക്രമിച്ചു കഴിഞ്ഞു.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി കൂച്ച് ബിഹാർ സന്ദർശിച്ചിരുന്നു. കൂച്ച് ബിഹാറിനെ ഒരു വിനോദ സഞ്ചാര കേന്ദ്രമാക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു. രാജ്ബൻഷി പാരമ്പര്യവും സംസ്‌കാരവും ചരിത്രവും സംരക്ഷിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകിയിരുന്നു. ഒന്നാം ഘട്ടത്തിൽ ഏപ്രിൽ 19 നാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നത്.
എഴുതിയത്
ഹരിത നന്ദിനി