ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായി തിഹാർ ജയിലിൽ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ. ആരോഗ്യനില മോശമാണെന്ന് ചൂണ്ടിക്കാട്ടി ജാമ്യം നേടാൻ വേണ്ടിയുള്ള ശ്രമത്തിലാണ് കെജ്രിവാളെന്നും ഇതിനായുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രിയെന്നും ഇഡി കുറ്റപ്പെടുത്തി.
പ്രമേഹരോഗിയായ കെജ്രിവാൾ മധുരമുള്ള മാങ്ങകളും ആലൂ പൂരിയും മറ്റ് മധുര പലഹാരങ്ങളും ദിവസവും കഴിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ഇഡി കോടതിയെ അറിയിച്ചു. ഡോക്ടറുടെ കൺസൾട്ടേഷൻ ആവശ്യമാണെന്ന് കാണിച്ച് കെജ്രിവാൾ കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് ഇഡി ഇക്കാര്യം വ്യക്തമാക്കിയത്.
അരവിന്ദ് കെജ്രിവാളിന്റെ ആഹാരക്രമങ്ങൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ തിഹാർ ജയിൽ അധികൃതരോട് കോടതി ആവശ്യപ്പെട്ടു. ടൈപ്പ് 2 പ്രമേഹ ബാധിതനായ കെജ്രിവാളിന് ഡോക്ടർ നിർദേശിച്ചിരിക്കുന്നത് പ്രകാരമുള്ള ഡയറ്റ് എന്താണെന്ന് വ്യക്തമാക്കാൻ അദ്ദേഹത്തിന്റെ അഭിഭാഷകനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
വീട്ടിൽ പാചകം ചെയ്ത ഭക്ഷണം കഴിക്കാൻ അനുമതി സ്വന്തമാക്കിയിട്ടുള്ള കെജ്രിവാൾ, പ്രമേഹത്തിന്റെ അളവ് കൂട്ടുന്ന ഭക്ഷണങ്ങളാണ് ദിവസവും കഴിച്ചുകൊണ്ടിരിക്കുന്നത്. ആരോഗ്യനില വഷളാക്കി അതുവഴി ജാമ്യം നേടുകയെന്നതാണ് കെജ്രിവാളിന്റെ ഉദ്ദേശ്യം. മധുരമുള്ള ചായ കുടിക്കുക, പഴുത്ത നേന്ത്രപ്പഴം കഴിക്കുക, മധുര പലഹാരങ്ങൾ ഇടയ്ക്കിടെ കഴിക്കുക എന്നീ കാര്യങ്ങളാണ് കെജ്രിവാൾ ചെയ്തുകൊണ്ടിരിക്കുന്നത്. കൃത്യമായ അജണ്ടയോടെ മനഃപൂർവം ചെയ്യുന്നതാണിത്. ടൈപ്പ് 2 പ്രമേഹരോഗി ഇത്തരം മധുര പലഹാരങ്ങൾ കഴിക്കാൻ പാടില്ലെന്ന് അറിഞ്ഞുകൊണ്ടാണ് കെജ്രിവാൾ ഇത് തുടരുന്നത്. മെഡിക്കൽ എമർജൻസിയുണ്ടാകുന്ന സാഹചര്യത്തെ സൃഷ്ടിക്കുകയാണ് കെജ്രിവാളിന്റെ ലക്ഷ്യമെന്നും ഇഡി കോടതിയെ അറിയിച്ചു.
ഏപ്രിൽ ഒന്നിന് തിഹാർ ജയിലിൽ കൊണ്ടുവരുമ്പോൾ കെജ്രിവാളിന്റെ പ്രമേഹ നിരക്ക് 139 ആയിരുന്നു. എന്നാൽ ഏപ്രിൽ 14ന് രാവിലെ നടത്തിയ പരിശോധനയിൽ ഇത് 276 ആയി വർദ്ധിച്ചു. ഈ സാഹചര്യത്തിലാണ് ഇഡി ഇക്കാര്യങ്ങൾ കോടതിയെ അറിയിച്ചത്.