കോട്ടയം: കേന്ദ്ര സർക്കാരിനും വിദേശകാര്യ മന്ത്രാലയത്തിനും നന്ദി അറിയിച്ച് ഇറാൻ പിടിച്ചെടുത്ത കപ്പലിൽ നിന്ന് മോചിതയായ ആൻ ടെസ. വിദേശകാര്യമന്ത്രാലയം നേരിട്ട് ഇടപെട്ടതിന്റെ ഫലമായാണ് ഇത്ര വേഗത്തിൽ നാട്ടിലെത്താൻ സാധിച്ചതെന്ന് യുവതി പറഞ്ഞു. കോട്ടയത്തെ വീട്ടിലെത്തിയതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യുവതി.
അപ്രതീക്ഷിതമായ സമയത്താണ് ഇത്തരമൊരു സംഭവം ഉണ്ടായത്. മെസ്സിൽ കയറാനും ഭക്ഷണം പാകം ചെയ്ത് കഴിക്കാനും അവസരം നൽകിയിരുന്നു. ഉപദ്രവിക്കണമെന്ന മനഃസ്ഥിതി അവർക്കുണ്ടായിരുന്നില്ല. രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നമാണ് ഇത്തരമൊരു സംഭവത്തിലേക്ക് എത്തിച്ചത്- ആൻ ടെസ പറഞ്ഞു.
സമുദ്രാതിർത്തി ലംഘിച്ചു, രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നം എന്ന് തുടങ്ങി പല കാരണങ്ങളാണ് ഇറാൻ പറയുന്നതെന്ന് യുവതി പറഞ്ഞു. മൂന്ന് മലയാളികൾ ഉൾപ്പടെ 16 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്. വൈകാതെ തന്നെ അവരെ വിട്ടയ്‌ക്കുമെന്നാണ് കോൺസുലേറ്റിൽ നിന്ന് ലഭിക്കുന്ന വിവരമെന്നും ആൻ ടെസ പറഞ്ഞു. കപ്പലിൽ ഉണ്ടായിരുന്ന 25 പേരിൽ വിട്ടയച്ച ഏക വ്യക്തിയാണ് ആൻ ടെസ.
ജോലി ലഭിച്ച ആദ്യത്തെ കപ്പലിലാണ് ആൻ ടെസയ്‌ക്ക് ഇത്തരമൊരു അനുഭവം ഉണ്ടായത്. എന്നിരുന്നാലും പിന്നോട്ടില്ലെന്ന് അവർ വ്യക്തമാക്കി. മൂന്ന് വർഷത്തെ പഠനത്തിനൊടുവിൽ ഒൻപത് മാസങ്ങൾക്ക് മുൻപാണ് ആൻ ടെസ കപ്പലിൽ ജോലിയിൽ പ്രവേശിക്കുന്നത്.
കഴിഞ്ഞയാഴ്ചയാണ് ഹോർമുസ് കടലിടുക്കിന് സമീപം എം.എസ്.സി ഏരീസ് എൻ്ന ചരക്കു കപ്പൽ ഇറാൻ സൈന്യം പിടികൂടിയത്. കപ്പലിൽ ഇന്ത്യൻ ഡെക്ക് കേഡറ്റാണ് ആൻ ടെസ. കപ്പലില്‍ ശേഷിക്കുന്ന 16 ഇന്ത്യക്കാരെയും മോചിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ജീവനക്കാരുടെ ആരോഗ്യനിസ തൃപ്തികരമാണെന്നും ഇന്ത്യയിലെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടാൻ സാധിക്കുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.