അഞ്ചൽ ; മോഷണക്കേസിൽ കള്ളനെന്നു മുദ്രകുത്തി പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കുകയും വർഷങ്ങൾക്കു ശേഷം യഥാർഥ പ്രതി പിടിയിലായപ്പോൾ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത അഞ്ചൽ അഗസ്ത്യക്കോട് രതീഷ് ഭവനിൽ രതീഷ് (38) ജീവനൊടുക്കി.
പൊലീസിന്റെ ശാരീരിക പീഡനങ്ങളിൽ ആരോഗ്യവും കേസ് നടത്തി കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയും നഷ്ടമായതിന്റെ മനോവിഷമം രതീഷിനു താങ്ങാനായില്ലെന്നു കുടുംബാംഗങ്ങൾ പറയുന്നു. അഞ്ചൽ ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന രതീഷിനെ 2014 സെപ്റ്റംബറിലാണ്. ടൗണിലെ മെഡിക്കൽ സ്റ്റോറിൽ കവർച്ച നടത്തിയെന്നാരോപിച്ച്, പൊലീസ് അറസ്റ്റ് ചെയ്തത് . കൊടിയ മർദനം സഹിക്കാതെ രതീഷ് സെല്ലിൽ തളർന്നു വീണിരുന്നു. .
തട്ടിക്കൂട്ടിയ തെളിവുകൾ ഹാജരാക്കി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രഹസ്യഭാഗങ്ങളിൽ മുളക് അരച്ചു തേച്ചു. ബോധം കെടുന്നതുവരെ തല്ലി. ആഹാരവും വെള്ളവും കൊടുക്കാതെ വിഷമിപ്പിച്ചു. ചെയ്യാത്ത കുറ്റം സമ്മതിച്ച് ഒപ്പിട്ടു കൊടുത്തതോടെ തല്ലു നിർത്തി. ഇതിനിടെ തെളിവെടുപ്പിന് എന്ന പേരിൽ കണ്ണൂർ, മലപ്പുറം ജില്ലകളിൽ കൊണ്ടുപോയി. മാസങ്ങളോളം ജയിലിൽ കഴിയേണ്ടിവന്നു.
കുടുംബത്തിന്റെ ഏക വരുമാന മാർഗമായിരുന്ന ഓട്ടോറിക്ഷ സ്റ്റേഷനിൽ കിടന്നു തുരുമ്പെടുത്തു. അപമാനഭാരം കുടുംബത്തെ തളർത്തി. ഇതിനിടെ, 2020 തിരുവനന്തപുരം കാരക്കോണം സ്വദേശിയായ ഒരാളെ മറ്റൊരു കേസിൽ പിടികൂടിയപ്പോൾ അഞ്ചൽ ടൗണിലെ മെഡിക്കൽ സ്റ്റോറിൽ നടത്തിയ മോഷണവും അയാൾ വെളിപ്പെടുത്തി. ഇതോടെ രതീഷിനെ കോടതി മോചിപ്പിച്ചു.
അപ്പോഴേക്കും കസ്റ്റഡി കാലത്തെ ശാരീരിക പീഡനങ്ങൾ രതീഷിനെ മാനസികവും ശാരീരികവുമായി തകർത്തിരുന്നു. മോഷണക്കേസിൽ പ്രതിയായ ശേഷം കൃത്യമായ ജോലിയും കിട്ടിയില്ല. സാമ്പത്തിക നില ആകെ തകർന്നിരുന്നു . ഇതിൽ മനം നൊന്തായിരുന്നു ജീവിതം അവസാനിപ്പിച്ചത് .