മധ്യപ്രദേശ്: സ്വത്തിനുവേണ്ടി യുവതിയെ ക്രൂരമായി മർദ്ദിച്ച ശേഷം കെട്ടിയിട്ടു പീഡിപ്പിക്കാൻ ശ്രമം. മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം. സംഭവത്തിൽ യുവതിയുടെ അയൽവാസിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിൽ കുറച്ചു കാലമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
യുവതിയുടെ മാതാവിന്റെ പേരിലുള്ള സ്വത്ത് ലക്ഷ്യം വച്ചായിരുന്നു പ്രതിയുടെ ക്രൂരത. സ്വത്ത് നൽകാൻ വിസമ്മതിച്ചതോടെ പ്രതി യുവതിയെ ക്രൂരമായി മർദ്ദിക്കുകയും കണ്ണിലും വായിലും മുളകുപൊടി വിതറുകയും വായ പശ ഉപയോഗിച്ച് ഒട്ടിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു.
പിതാവിന്റെ മരണശേഷം സ്വത്തുക്കൾ യുവതിയുടെ മാതാവിന്റെ പേരിൽ രജിസ്റ്റർ ചെയ്തിരുന്നു. ഇതിന്റെ ഉടമസ്ഥാവകാശം പ്രതിയുടെ പേരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുവെന്നും ഇത് വിസമ്മതിച്ചതോടെയാണ് ആക്രമണം ഉണ്ടായതെന്നും യുവതി പൊലീസിന് മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.