കണ്ണൂർ: കാസർകോട് മണ്ഡലത്തിൽ 92-കാരിയുടെ വോട്ട് സിപിഎം നേതാവ് രേഖപ്പെടുത്തിയ സംഭവത്തിൽ പോളിംഗ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സ്പെഷ്യൽ പോളിംഗ് ഓഫീസർ, പോളിംഗ് അസിസ്റ്റൻ്റ് മൈക്രോ ഒബ്സർവർ, സ്പെഷ്യൽ പോലീസ് ഓഫീസർ, വീഡിയോഗ്രാഫർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
കണ്ണൂർ ജില്ലയിലെ കല്യാശ്ശേരി പാറക്കടവിൽ ദേവി എന്ന വയോധിക വീട്ടിൽ വോട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. ബൂത്ത് ഏജൻ്റും സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ ഗണേഷനെതിരെയാണ് പരാതി. മണ്ഡലം ഉപവരണാധികാരി നടത്തിയ അന്വേഷണത്തിലാണ് കളക്ടർ നടപടി സ്വീകരിച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് കളക്ടർ റിപ്പോർട്ട് സമർപ്പിക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.
വോട്ടിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടുത്തി ബാഹ്യ ഇടപെടൽ ഉണ്ടായെന്നും കള്ളവോട്ടിന് സമാനമായ രീതിയിൽ മറ്റൊരാളുടെ വോട്ട് ചെയ്യുകയും ചെയ്ത ഗണേശനെ പോലീസ് അറസ്റ്റ് ചെയ്തേക്കുമെന്നാണ് വിവരം. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 171സി വകുപ്പിന്റെ ലംഘനമാണ് സംഭവിച്ചതെന്നും കണ്ണൂർ ജില്ലാ കളക്ടർ വ്യക്തമാക്കിയിരുന്നു.