ദുബായ്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവച്ചു. ക്യാൻസൽ ചെയ്ത ടിക്കറ്റുകൾക്ക് റീഫണ്ട് നൽകുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. മഴ ശക്തമാകുന്നതിനാൽ ദുബായ് വിമാനത്താവളത്തിൽ കൂടുതൽ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ദുബായ് വിമാനത്താവളത്തിലിറങ്ങുന്ന വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം 48 മണിക്കൂർ വരെ നീട്ടിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ദുബായ് വഴിയുള്ള കണക്ഷൻ വിമാന സർവീസുകളുടെ ചെക്ക് ഇൻ രാത്രി 12 മണിവരെ നിർത്തിവച്ചിട്ടുണ്ട്. ദുബായിലേക്ക് നേരിട്ടുള്ള സർവീസ് തുടരും. അതേസമയം, കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ഇന്നലെ രാത്രി ദുബായിലേക്ക് പോയ എയർ ഇന്ത്യ വിമാനം മഴക്കെടുതി മൂലം തിരിച്ചിറക്കി. 180 യാത്രക്കാരുമായി പോയ വിമാനമാണ് തിരിച്ചിറക്കിയത്. ദുബായിൽ ഇറങ്ങാൻ അനുമതി കിട്ടാത്തതിനെ തുടർന്ന് കരിപ്പൂരിലേക്ക് തിരിക്കുകയായിരുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഒമാനിലും യുഎഇയിലും ബെഹ്റെയ്നിലും കനത്ത മഴയാണ് ലഭിക്കുന്നത്. മെട്രോ സ്റ്റേഷനുകളിലുൾപ്പെടെ വെള്ളക്കെട്ടിലാണ്. ദിവസം തോറും മഴ കനക്കുന്ന പശ്ചാത്തലത്തിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിലും മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ഈ മാസം 23 വരെ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.