ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് വിഷയത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ നടത്തിയ ആരോപണങ്ങൾക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രതിപക്ഷ പാർട്ടികളും ഇലക്ടറൽ ബോണ്ടുകൾ വഴി സംഭാവന സ്വീകരിച്ചിട്ടുണ്ട്. അതും ‘കൊള്ളയടിക്കൽ’ ആണെന്നാണോ രാഹുൽ പറയുന്നതെന്ന് അമിത്ഷാ ചോദിച്ചു. ‘ലോകത്തിലെ ഏറ്റവുംവലിയ കൊള്ളയടിക്കൽ പദ്ധതി’യാണ് ഇലക്ടറൽ ബോണ്ടെന്നായിരുന്നു രാഹുലിന്റെ അവകാശവാദം. പ്രധാനമന്ത്രി ‘അഴിമതിയുടെ ചാമ്പ്യൻ’ ആണെന്നും രാഹുൽ അധിക്ഷേപ പരാമർശം നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കുറിക്കുകൊള്ളുന്ന മറുപടിയുമായി അമിത് ഷാ എത്തിയത്.
“പ്രതിപക്ഷ പാർട്ടികളും ബോണ്ടുകൾ വഴി സംഭാവന സ്വീകരിച്ചിട്ടുണ്ട്. അതും കൊള്ളയടിക്കലാണോ? എങ്കിൽ പ്രതിപക്ഷ പാർട്ടികളും കൊള്ളയടിച്ചുവെന്ന് പറയാൻ രാഹുൽ തയ്യാറകണം. എംപിമാരുടെ എണ്ണത്തിന് ആനുപാതികമായി അവർക്ക് ലഭിച്ച സംഭാവന എൻഡിഎക്ക് ലഭിച്ചതിനേക്കാൾ കൂടുതലാണ്. അതിൽ അവർക്ക് പ്രശ്‌നമില്ല. ബിജെപിക്കെതിരെ അഴിമതിയാരോപണമില്ല. അതിനാൽ അടിസ്ഥാന രഹിത ആരോപണങ്ങൾ ഉന്നയിച്ച് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ് രാഹുൽ. എന്നാൽ അതിൽ അവർ വിജയിക്കില്ല” – അമിത് ഷാ പറഞ്ഞു.
രാഷ്‌ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന ഫണ്ടുകളുടെ വിവരങ്ങൾ സുതാര്യമാക്കുന്നതിന് 2017ലാണ് ഇലക്ടറൽ ബോണ്ട് പദ്ധതി കേന്ദ്രസർക്കാർ അവതരിപ്പിച്ചത്. കഴിഞ്ഞ ഫെബ്രുവരി 15ന് പദ്ധതിയിൽ സുപ്രീംകോടതി ഇടപെടുകയും ഫണ്ടിംഗ് ഡാറ്റ പുറത്തുവിടാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് വിവിധ പാർട്ടികൾക്ക് ലഭിച്ച ഫണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമായി. രാജ്യത്തെ വിവിധ കോർപ്പറേറ്റുകളിൽ നിന്ന് എല്ലാ രാഷ്‌ട്രീയ പാർട്ടികൾക്കും കോടികൾ ഫണ്ട് ലഭിച്ചതായി കണക്കുകളിൽ വ്യക്തമായിരുന്നു.