പട്‌ന: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ 400 സീറ്റുകൾ നേടുമെന്ന് ബിജെപി നേതാവ് രവിശങ്കർ പ്രസാദ്. കോൺഗ്രസ് ഭരിച്ചിരുന്ന കാലത്ത് രാജ്യം പ്രതിസന്ധികളിലൂടെയായിരുന്നു കടന്നു പോയിരുന്നതെന്നും അതിനൊരു ഉദാഹരണമാണ് 1975ലെ അടിയന്തരാവസ്ഥയെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. ബിഹാറിൽ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
” വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ചരിത്ര വിജയം നേടാനാകും. എൻഡിഎയ്‌ക്ക് 400 സീറ്റുകൾ നേടാൻ സാധിക്കുമെന്നാണ് എല്ലാവരും പറയുന്നത്. എന്നാൽ അതിനെക്കാൾ ഏറെ നേടാൻ സാധിക്കുമെന്നാണ് രാജ്യത്തെ നിലവിലെ സ്ഥിതി പരിഗണിക്കുമ്പോൾ മനസിലാവുന്നത്. മൂന്നാമതും നരേന്ദ്രമോദി പ്രധാനമന്ത്രിയാവുമെന്ന് കോൺഗ്രസ് നേതാക്കൾക്കെല്ലാം അറിയാം. പരാജയ ഭീതിയിലാണ് അവർ ജനങ്ങളിൽ കുപ്രചരണം നടത്തുന്നത്.”- രവിശങ്കർ പ്രസാദ് പറഞ്ഞു.
ബിജെപി അധികാരത്തിലെത്തിയാൽ ഭരണഘടനയിൽ മാറ്റം വരുത്തുമെന്നാണ് കോൺഗ്രസിന്റെ വാദം. എന്നാൽ ആരാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഭരണഘടനയെ യഥാർത്ഥത്തിൽ മാറ്റാൻ ശ്രമിച്ചതെന്നും അദ്ദേഹം ചോദിച്ചു? രാജ്യത്തെ പ്രതിസന്ധിയിലാക്കിയ തീരുമാനമായിരുന്നു അടിയന്തരാവസ്ഥ.
ഒരിക്കൽ കൂടി കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഈ പാരമ്പര്യം തന്നെ ആവർത്തിക്കും. കോൺഗ്രസാണ് ഭരണഘടനയിൽ മാറ്റങ്ങൾ വരുത്താൻ ശ്രമിക്കുന്നതെന്നും, പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും ഭരണഘടനയെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും രവിശങ്കർ പ്രസാദ് വ്യക്തമാക്കി.