സംഘർഷവും ബഹിഷ്കരണ ആഹ്വാനവുമൊന്നും തന്നെ മണിപ്പൂരിൽ വിലപോയില്ലെന്ന് ആദ്യഘട്ട വോട്ടെടുപ്പിലെ പോളിംഗ് ശതമാനം വ്യക്തമാക്കുന്നു. രാവിലെ എട്ടിന് ആരംഭിച്ച വോട്ടെടുപ്പ് അവസാനിച്ചപ്പോൾ 70.79 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
വൻ പ്രതിഷേധങ്ങൾക്കും അക്രമങ്ങൾക്കുമാണ് മണിപ്പൂരിൽ ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഇംഫാലിൽ പോളിംഗ് മെഷീനുകൾ അക്രമികൾ തകർത്തു. ബിഷ്ണുപൂർ ജില്ലയിലെ പോളിംഗ് സ്റ്റേഷൻ പിടിച്ചെടുക്കാൻ ശ്രമം നടക്കുന്നതിനിടെ വോട്ടർക്ക് വെടിയേറ്റിരുന്നു. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് തോക്കും അഞ്ചിലേറെ വെടിയുണ്ടകളും കണ്ടെടുത്തു. ഇംഫാൽ വെസ്റ്റ് ജില്ലയിലെ ഉറിപോക്കിലും ഇറോയിഷെംബയിലും തെരഞ്ഞെടുപ്പ് ഏജൻ്റുമാരെ സ്റ്റേഷനുകളിൽ നിന്ന് പുറത്താക്കാൻ ആയുധധാരികൾ ശ്രമിച്ചതായി റിപ്പോർട്ടുകളുണ്ട്.
ഇന്നർ മണിപ്പൂർ മണ്ഡലത്തിലെ വോട്ടെടുപ്പാണ് ഒന്നാം ഘട്ടത്തിൽ പൂർത്തിയായത്. ഔട്ടർ മണിപ്പൂരിലെ 13 മണ്ഡലങ്ങളിൽ ഏപ്രിൽ 26-ന് ജനങ്ങൾ വിധിയെഴുതും. 21 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 102 സീറ്റിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. ഏഴ് ഘട്ട വോട്ടെടുപ്പിനൊടുവിൽ ജൂൺ നാലിന് ഫലം പ്രഖ്യാപിക്കും.