കൽപ്പറ്റ: തൃശൂർ പൂരത്തിന് കുടമാറ്റത്തിനായി കൊണ്ടുവന്ന ശ്രീരാമചന്ദ്രന്റെ രൂപം പൊലീസ് തടഞ്ഞതിൽ ഗൂഢാലോചനയുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട് എൻഡിഎ സ്ഥാനാർത്ഥിയുമായ കെ. സുരേന്ദ്രൻ. തിരുവനന്തപുരത്ത് നിന്ന് ആരാണ് നിയന്ത്രിച്ചതെന്ന് കണ്ടെത്തണമെന്നും കമ്മീഷണർ അങ്കിത് അശോകനെ മാറ്റി നിർത്തി അന്വേഷണം നടത്തണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ഉന്നതതലത്തിൽ വളരെ ആസൂത്രിതമായ ഗൂഢാലോചനയാണ് നടന്നിരിക്കുന്നത്. അല്ലാതെ പൊലീസ് കമ്മീഷണർക്ക് ഇത്തരത്തിലൊരു നടപടിയെടുക്കാൻ കഴിയില്ല. ഇത്തവണത്തെ തൃശൂർ പൂരം അലങ്കോലമാക്കാൻ സർക്കാർ തന്നെ ഗൂഢാലോചന നടത്തിയെന്നതാണ് സത്യം. ശ്രീരാമസ്വാമിയുടെ ചിത്രം ഒരു ക്ഷേത്രത്തിൽ തടയുക എന്നത് നിസാരമായ കാര്യമല്ല- സുരേന്ദ്രൻ പറഞ്ഞു.
സിറ്റി പൊലീസ് കമ്മീഷണറെ മാറ്റിനിർത്തി ശക്തമായ അന്വേഷണം അനിവാര്യമാണ്. മുഖ്യമന്ത്രി അന്വേഷിക്കുമെന്ന് നേരത്തെ പല പ്രഖ്യാപനങ്ങളും ഉണ്ടായിട്ടുണ്ട്. അന്വേഷണത്തിൽ ആത്മാർത്ഥയുണ്ടെങ്കിൽ കമ്മീഷണറെ സസ്പെൻഡ‍് ചെയ്യണം. രാഷ്‌ട്രീയ ഗൂഢാലോചനയുണ്ടോയെന്ന് ഗൗരവമായി അന്വേഷിക്കണം. ആരുടെ നിർദ്ദേശമാണ് കമ്മീഷണർ അനുസരിച്ചത്, തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് നിന്ന് എന്തെങ്കിലും നിർദ്ദേശം ലഭിച്ചിരുന്നുവോ തുടങ്ങിയ കാര്യങ്ങൾ പൊതുജനങ്ങൾക്ക് അറിയണമെന്നും അദ്ദേഹം പറഞ്ഞു.
ഹൈന്ദവരുടെ പ്രധാന ദൈവമാണ് ശ്രീരാമൻ. പൂരത്തിൽ ശ്രീരാമന്റെ ചിത്രം തടയാൻ എന്ത് അവകാശമാണ് അവർക്കുള്ളത്. അമ്പലത്തിൽ വച്ച് അത് തടയുക എന്നുള്ളത് ആസൂത്രിതം തന്നെയാണെന്ന് അദ്ദേഹം ആവർത്തിച്ചു. എല്ലാ സാംസ്കാരിക ബിംബങ്ങളെയും തേച്ചുമാച്ച് കളയാനാണ് ഇടത് സർക്കാർ ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.