റായ്പൂർ: മദ്യ അഴിമതിക്കേസിൽ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ അനിൽ ടുതേജയെ ഇഡി അറസ്റ്റ് ചെയ്തു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അനിൽ ടുതേജയെ അറസ്റ്റ് ചെയ്തത്. ഛത്തീസ്ഗഡിൽ 2061 കോടി രൂപയുടെ മദ്യ അഴിമതികേസിലാണ് അറസ്റ്റ്.
72 പ്രതികളുള്ള കേസ് 2024 ഏപ്രിൽ 10-നാണ് രജിസ്റ്റർ ചെയ്തത്. അനിൽ ടുതേജയെയും മകൻ യാഷിനെയും റായ്പൂരിലെ അന്വേഷണ ഏജൻസി ചോദ്യം ചെയ്തതിന് ശേഷമായിരുന്നു അറസ്റ്റ്. സംസ്ഥാനത്തെ മദ്യവ്യവസായത്തിലെ അഴിമതിയുമായി ബന്ധപ്പെട്ടതാണ് കേസ്. 2019 നും 2022 നും ഇടയിൽ സർക്കാർ നടത്തുന്ന മദ്യ റീട്ടെയിലറായ സിഎസ്എംസിഎല്ലിന്റെഉദ്യാഗസ്ഥർ കൈക്കൂലി വാങ്ങിയെന്ന ആരോപണമാണ് ഇഡി അന്വേഷിക്കുന്നത്.
ആദായ നികുതി വകുപ്പിന്റെ പരാതിയിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. ഛത്തീസ്ഗഡിൽ വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിൽ നിന്നും അനധികൃതമായി പണം പിരിച്ചെടുത്തിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ.