അംറോഹ: രാജ്യത്ത് താലിബാൻ ഭരണത്തിന് സമാനമായ രീതിയിൽ ശരിഅത്ത് നിയമങ്ങൾ അടിച്ചേൽപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന രൂക്ഷ വിമർശനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു പ്രത്യേക സമുദായത്തിന് വേണ്ടി വ്യക്തിനിയമങ്ങൾ അവതരിപ്പിക്കാനുള്ള പദ്ധതികൾ കോൺഗ്രസിന്റെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വിമർശിച്ചു. അംറോഹയിൽ നടന്ന തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
” കോൺഗ്രസ് സർക്കാരിന്റെ കാലത്ത് ഭീകരാക്രമണം ഉണ്ടായാൽ അവർ അതിനെ പൂർണമായി അവഗണിച്ച് വിടുകയാണ് ചെയ്തിരുന്നത്. ഭീകരർ അവരുടെ ക്രൂരതകൾ തുടരുമ്പോൾ അത് കാണുന്നുണ്ടെന്നും അവർ പറയുമായിരുന്നു. അയോദ്ധ്യയിൽ രാമജന്മഭൂമിയിലും കാശിയിലെ സങ്കട് മോചൻ ക്ഷേത്രത്തിലും ആക്രമണം നടത്തിയ ഭീകരർക്കെതിരായ കേസുകൾ പിൻവലിക്കാൻ സമാജ്‌വാദി പാർട്ടിക്ക് ധൈര്യമുണ്ട്. എന്നാൽ ജുഡീഷ്യറി അവരുടെ ഈ മോഹങ്ങളെ തകർത്തു. ഇന്ന് തീവ്രവാദികൾക്കെതിരായ കേസുകൾ പിൻവലിച്ചാൽ നാളെ പത്മപുരസ്‌കാരം നൽകി ഇക്കൂട്ടർ ആദരിക്കാനും മടിക്കില്ലെന്നാണ് അന്ന് എസ്പിക്കെതിരെ വിമർശനം ഉന്നയിച്ച് കൊണ്ട് കോടതി പറഞ്ഞത്.
ഒരു പ്രത്യേക സമുദായത്തിന് വേണ്ടി വ്യക്തിനിയമങ്ങൾ കൊണ്ടുവരുമെന്നാണ് കോൺഗ്രസ് പ്രകടനപത്രികയിൽ പറയുന്നത്. ഈ നീക്കത്തിലൂടെ ശരിഅത്ത് നിയമം അടിച്ചേൽപ്പിക്കാനും താലിബാൻ രീതിയിലുള്ള ഭരണം ഇന്ത്യയിൽ കൊണ്ടുവരാനുമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. അംബേദ്കർ രൂപം കൊടുത്ത ഭരണഘടനയ്‌ക്ക് കോൺഗ്രസും ഇൻഡി മുന്നണിയും വലിയ ഭീഷണിയാണെന്ന് ഇത് വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്.
ജനങ്ങളെ വഞ്ചിക്കുന്ന പ്രകടനപത്രികയാണ് കോൺഗ്രസ് അവതരിപ്പിച്ചത്. കോൺഗ്രസിനേയും എസ്പിയേയും പോലെയുള്ള തെറ്റായ പാർട്ടികൾക്ക് വോട്ട് ചെയ്താൽ അത് സംസ്ഥാനത്ത് ഭീകരവാദത്തിന്റേയും മാഫിയ ഭരണത്തിന്റേയും പുനരുജ്ജീവനത്തിന് കാരണമാകും. ദാരിദ്ര്യം തുടച്ചുനീക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന ഇക്കൂട്ടർ എല്ലാക്കാലത്തും സ്വന്തം നിലനിൽപ്പും കുടുംബത്തിന്റെ ക്ഷേമവും മാത്രം ലക്ഷ്യമിട്ടാണ് പ്രവർത്തിച്ചിട്ടുള്ളതെന്നും” അദ്ദേഹം വിമർശിച്ചു.