ശ്രീനഗർ: ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് പരിക്ക്. ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ നടന്ന ഏറ്റുമുട്ടലിനിടെയായിരുന്നു സൈനികന് പരിക്കേറ്റത്. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ സേന പ്രദേശത്ത് തെരച്ചിൽ നടത്തിയിരുന്നു.
ബന്ദിപ്പോരയിലെ ചിന്തിബന്ദി ഗ്രാമത്തിലെ വീടുകളിലും മറ്റും സൈന്യം തെരച്ചിൽ നടത്തുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായത്. ഇതിനിടെയാണ് ജവാന് പരിക്കേറ്റത്. റെഞ്ചി വനമേഖലയിൽ ഇന്ന് പുലർച്ചെ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടിയതായി പൊലീസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഏറ്റുമുട്ടലിന്റെ സുരക്ഷാ പ്രവർത്തനങ്ങൾക്കായി ഹെലികോപ്റ്ററുകളും മറ്റും പ്രദേശത്ത് എത്തിയിട്ടുണ്ട്.
അതേസമയം ബന്ദിപ്പോരയിലെ രംഗി വനത്തിനുള്ളിൽ ഭീകരരും സൈന്യവും തമ്മിൽ ഉണ്ടായ എറ്റുമുട്ടലിൽ രണ്ട് സൈനികൾക്ക് പരിക്കേറ്റു. ഇരുവരുടെയും നില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പ്രദേശത്ത് സൈന്യം തിരച്ചിൽ നടത്തുകയായിരുന്നു. ഒളിച്ചിരുന്ന ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റ സൈനികരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില തൃപ്തികരമാണ്.