ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയതന്ത്ര മികവിനെ പ്രശംസിച്ച് ഖത്തർ വിട്ടയച്ച മുൻ നാവികസേനാ ഉദ്യോഗസ്ഥൻ ക്യാപ്റ്റൻ സൗരഭ് വസിഷ്ഠ്. പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് അദ്ദേഹം പ്രതിസന്ധി ഘട്ടങ്ങളിൽ പ്രധാനമന്ത്രി നൽകിയ പിന്തുണ വിവരിക്കുന്നത്.
ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടത്തിൽ നൽകിയ അചഞ്ചലമായ പിന്തുണയ്‌ക്കു നന്ദി അറിയിക്കുന്നതായി സൗരഭ് വസിഷ്ഠ് പറഞ്ഞു. അപ്രതീക്ഷിതമായി പ്രതിബന്ധങ്ങളെ അഭിമുഖീകരിച്ചപ്പോൾ, രാഷ്‌ട്രീയത്തിന്റെ അതിർത്തികളെ മറികടക്കുന്ന തരത്തിൽ, സമാനതകളില്ലാത്ത ഒരു മാർഗനിർദേശ ശക്തിയെപ്പോലെ അങ്ങ് ഉയർന്നു വന്നു.
ഖത്തർ ജയിലിലെ ഏകാന്തതടവിൽ, പ്രധാനമന്ത്രിയുടെ നയതന്ത്ര ഇടപെടലുകളിലായിരുന്നു ഏക പ്രതിക്ഷ. തങ്ങളെ രക്ഷിക്കാനുള്ള എല്ലാം വഴിയും അദ്ദേഹം തേടുമെന്ന് ഉറപ്പായിരുന്നു. യുഎന്നിലെ മുഖ്യാതിഥിയായും ഇന്ത്യയിൽ നടന്ന ജി20 ഉച്ചകോടിയിലും പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യം ജയിലിൽവെച്ചും അറിയുന്നുണ്ടായിരുന്നു. ഇതൊക്കെയാണ് മുന്നോട്ട് പോകാനുള്ള ഊർജ്ജം നൽകിയത്, സൗരഭ് വസിഷ്ഠ് പറഞ്ഞു.
ക്യാപ്റ്റൻ വസിഷ്ഠിന്റെ പിതാവ് വിംഗ് കമാൻഡർ രജീന്ദർ കുമാർ വസിഷ്ഠും (റിട്ടയേർഡ്) പ്രധാനന്ത്രിയെ പ്രശംസിച്ച് രംഗത്തെത്തി. എട്ട് പതിറ്റാണ്ട് പിന്നിട്ട ജീവിതത്തിൽ മോദിയുടേത് പോലെ നമ്മുടെ രാജ്യത്തോടും അതിലെ പൗരന്മാരോടും ഇത്രയും ഹൃദയ ബന്ധമുള്ള, ദീർഘവീക്ഷണവുമുള്ള ഒരു നേതാവിനെ കാണാൻ സാധിച്ചിട്ടില്ലെന്ന്, 86 കാരനായ രജീന്ദർ കുമാർ പറഞ്ഞു. മകൻ തടവിലായിരുന്ന സമയത്ത്, ‘മോദിക്ക് അസാധ്യമായതൊന്നുമില്ല എന്ന ചിന്തയാണ് മുന്നോട്ട് നയിച്ചത്. ഇത് പിന്നീട് സത്യമായി, അദ്ദേഹം കൂട്ടിച്ചേർത്തു.
ഖത്തറിൽ തടവിലായിരുന്ന മലയാളിയടക്കം 8 മുൻ നാവിക സേന ഉദ്യോഗസ്ഥരെയും ഇന്ത്യയുടെ നയതന്ത്ര ഇടപെടലിനെ തുടർന്ന് ഖത്തർ വിട്ടയച്ചിരുന്നു. വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടിരുന്ന മുൻ നാവികരെയാണ് ഖത്തർ സ്വതന്ത്രരാക്കി നാട്ടിലേക്ക് തിരിച്ചയച്ചത്. ചാരവൃത്തി ആരോപിച്ചായിരുന്നു ഇവരെ ശിക്ഷിച്ചത്.