മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കടത്തിയ സ്വർണം പിടികൂടി. ആഫ്രിക്കയിൽ നിന്ന് എത്തിച്ച സ്വർണമാണ് പിടികൂടിയത്. വിവിധ രൂപത്തിലുള്ള 9.67 കിലോഗ്രാം സ്വർണമാണ് റവന്യൂ ഇന്റലിജൻസ് പിടികൂടിയത്. വിദേശ അടയാളങ്ങളുള്ള സ്വർണമാണ് ഇവയെന്ന് അധികൃതർ വ്യക്തമാക്കി. ഇതിൽ നിന്നും ഈ അടയാളങ്ങൾ നീക്കം ചെയ്യുന്നതിനായി ഉരുക്ക് കേന്ദ്രത്തിലെത്തിച്ച് സംസ്കരിച്ച് വിപണിയിലേക്ക് എത്തിക്കവെയാണ് സ്വർണം പിടികൂടിയത്.
ഡിആർഐയുടെ മുംബൈ സോണൽ യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് സ്വർണം കണ്ടെത്തിയത്. ഉരുക്ക് കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലൂടെയാണ് സംഭവം പുറത്തറിയുന്നത്. 16.66 കിലോഗ്രാം വെള്ളിയും വിവിധ രൂപത്തിലാക്കിയ 9.31 കിലോഗ്രാം വിദേശ സ്വർണവും കണ്ടെത്തി. സ്വർണം വിൽക്കുന്നതുമായി ബന്ധപ്പെട്ട് വാങ്ങിയ അഡ്വാൻസ് തുകയും ഇവിടെ നിന്നും കണ്ടെത്തി. 1,90,000 ഡോളറാണ് കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെയും രണ്ട് കാരിയർമാരെയും റിക്രൂട്ടറെയും പിടികൂടി. രാജ്യത്തേക്ക് സ്വർണം കടത്തിയതിൽ ഇവർക്ക് പങ്കുള്ളതായി സമ്മതിച്ചു.