ന്യൂഡൽഹി: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ രൂക്ഷ വിമർശനവുമായി മുൻ സഹായി ലോകേഷ് ശർമ്മ. മുൻ സർക്കാരിന്റെ കാലത്തെ ഫോൺ ചോർത്തൽ ആരോപണത്തിലും ആർഇഇടി പരീക്ഷ പേപ്പർ ചോർച്ച വിഷയത്തിലും ഗെഹ്ലോട്ടിന്റെ പങ്ക് ചൂണ്ടിക്കാണിച്ചായിരുന്നു വിമർശനം.
2022ലെ ആർഇഇടി പേപ്പർ ചോർച്ച വിഷയത്തിൽ അശോക് ഗെഹ്ലോട്ടിന്റെ അടുത്ത സഹായികളെ താൻ സംരക്ഷിച്ചുവെന്നും ലോകേഷ് ശർമ്മ അവകാശപ്പെടുന്നു. പരീക്ഷാ പേപ്പർ ചോർന്ന വിഷയത്തിൽ കഴിഞ്ഞ വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗെഹ്ലോട്ട് സർക്കാരിനെതിരെ ബിജെപി കടുത്ത വിമർശനം ഉയർത്തിയിരുന്നു. അടുത്തിടെ ഗെഹ്ലോട്ടിനെതിരെയും ലോകേഷ് ശർമ്മ ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ ഫോൺ ചോർത്തൽ സംബന്ധിച്ച് ഇതാദ്യമായാണ് ലോകേഷ് തുറന്ന് സംസാരിക്കുന്നത്.
2020 ജൂലൈയിൽ സച്ചിൻ പൈലറ്റിന്റേയും 19 എംഎൽഎമാരുടേയും സർക്കാരിനെതിരെ കലാപം ഉയർന്നതിന് പിന്നാലെ വിശ്വേന്ദ്ര സിംഗ്, ഭൻവർ ലാൽ ശർമ തുടങ്ങിയ വിമത എംഎൽഎമാരുടെ ചില ഓഡിയോ സംഭാഷണങ്ങൾ മാദ്ധ്യമങ്ങളിലൂടെ ഉൾപ്പെടെ പുറത്ത് വന്നിരുന്നു. ഈ സംഭാഷണം ലോകേഷ് ശർമ്മയാണ് ചോർത്തിയതെന്ന രീതിയിൽ ആരോപണം ഉയർന്നിരുന്നു. എന്നാൽ ഫോൺ സംഭാഷണം ചോർന്നതിന് പിന്നിൽ ഗെഹ്ലോട്ട് ആണെന്നാണ് ലോകേഷ് ശർമ്മ അവകാശപ്പെടുന്നത്. വിഷയത്തിൽ ഗെഹ്ലോട്ടിനെതിരെ ഗജേന്ദ്ര സിംഗ് ശെഖാവത്ത് ഗെഹ്ലോട്ടിനെതിരെ മാനനഷ്ടക്കേസും ഫയൽ ചെയ്തിരുന്നു. ഡൽഹി പൊലീസിന്റെ ക്രൈംബ്രാഞ്ചാണ് ഫോൺ ചോർത്തൽ കേസ് അന്വേഷിക്കുന്നത്.