പാലക്കാട്: സിപിഎം കലാപത്തിനാണ് ശ്രമിക്കുന്നതെന്ന് പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. ആലത്തൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണ വാഹനത്തിൽ നിന്നും ആയുധങ്ങൾ കണ്ടെത്തിയത് വളരെ ഗൗരവമേറിയ സംഭവമാണെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എന്തിനാണ് ആയുധങ്ങൾ. ഫ്‌ലക്‌സ് ബോർഡ് സ്ഥാപിക്കാനാണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയില്ല. സിപിഎമ്മിന്റെ ഉള്ളിൽ പരാജയ ഭീതിയുണ്ട്. അതുകൊണ്ടുതന്നെ സംസ്ഥാനത്തുടനീളം അക്രമം നടത്താനാണ് സിപിഎം ശ്രമിക്കുന്നത്. ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണം. കഴിഞ്ഞ തവണ പാലക്കാട് നടന്ന എംബി രാജേഷിന്റെ പ്രചാരണ റാലിയിൽ വടിവാൾ വീണതും സമാന രീതിയിലുള്ള സംഭവമായിരുന്നെന്നും സി കൃഷ്ണകുമാർ പറഞ്ഞു.
ആലത്തൂർ എൽഡിഎഫ് സ്ഥാനാർത്ഥിയും മന്ത്രിയുമായ കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്നാണ് ആയുധം കണ്ടെത്തിയത്. ചേലക്കരയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് ആയുധങ്ങൾ വാഹനത്തിൽ നിന്ന് മാറ്റിയത്. ഇന്നലെ വൈകുന്നേരമാണ് ഗുരുതരമായ സംഭവം ഉണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
കൊട്ടിക്കലാശം കഴിഞ്ഞ് പോകുന്ന വാഹനത്തിൽ നിന്നാണ് ആയുധം കണ്ടെത്തിയത്. ചിറ്റൂർ രജിസ്‌ട്രേഷനുള്ള ചുവന്ന കാറിൽ നിന്നാണ് ആയുധങ്ങൾ വഴിയിലേക്ക് ഇട്ടത്. എന്നാൽ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ റോഡിലേക്കിട്ട ആയുധങ്ങൾ തിരികെ വണ്ടിയിലേക്ക് തന്നെ വയ്‌ക്കുകയായിരുന്നു. മന്ത്രി കെ.രാധാകൃഷ്ണന്റെ വീടിന് സമീപത്തു വച്ചായിരുന്നു സംഭവമുണ്ടായത്. ചേലക്കര തേന്നൂർക്കരയിലുള്ള ഒരു വീട്ടിലെ സിസിടിവിയിൽ പതിഞ്ഞ ചിത്രങ്ങളാണ് പുറത്തുവന്നത്.















