കോട്ടയം: പാറമ്പുഴ കൂട്ടക്കൊല കേസിലെ പ്രതിയുടെ വധശിക്ഷ ഒഴിവാക്കി ഹൈക്കോടതി. പ്രതി നരേന്ദ്രകുമാറിന്റെ വധശിക്ഷയാണ് ഒഴിവാക്കിയത്. എന്നാൽ 20 വർഷം പരോൾ ഉൾപ്പെടെയുളള ഒരിളവും പ്രതിക്ക് അനുവദിക്കരുതെന്നും കോടതി ഉത്തരവിട്ടു.
ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, ശ്യാം കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് ഉത്തരവിട്ടത്. അതിക്രൂരമായ കൊലപാതകമാണ് പ്രതി നടത്തിയതെന്നതിൽ സംശയമില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാൽ സാഹചര്യത്തെളിവുകൾ മാത്രമാണ് പ്രതിക്കെതിരെയുള്ളതെന്ന് പരിഗണിച്ചാണ് വധശിക്ഷ ഒഴിവാക്കിയത്.
2015 മെയ് 16-നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പാറമ്പുഴയിൽ ഡ്രൈക്ലീനിംഗ് സ്ഥാപനം നടത്തിയിരുന്ന ലാലസൻ, ഹെൽത്ത് ഇൻസ്പെക്ടർ ആയിരുന്ന ഭാര്യ പ്രസന്ന, മൂത്ത മകൻ പ്രവീൺ ലാൽ എന്നിവരെയാണ് ഇതര സംസ്ഥാന തൊഴിലാളിയായ നരേന്ദ്രകുമാർ ക്രൂരമായി കൊലപ്പെടുത്തിയത്. ലാലസന്റെ കടയിലെ ജീവനക്കാരനായിരുന്നു ഇയാൾ. കൃത്യം നടത്തിയതിന് ശേഷം മൂവർക്കും ജീവനുണ്ടോ എന്ന് അറിയുന്നതിനായി ഇയാൾ ഷോക്കടിപ്പിക്കുകയും ചെയ്തിരുന്നു.