ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ ഡൽഹിയിൽ കോൺഗ്രസിന് വൻതിരിച്ചടി. ഡൽഹി പിസിസി അദ്ധ്യക്ഷൻ അരവിന്ദർ സിംഗ് ലൗലി പാർട്ടിയിൽ നിന്ന് രാജിവച്ചു. സംഘടനാ തലത്തിലെ അതൃപ്തിയാണ് രാജിക്ക് പിന്നിലെ കാരണമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ നിന്ന് രാജിവയ്‌ക്കുന്നതായി അറിയിച്ചുകൊണ്ടുള്ള കത്ത് അദ്ദേഹം ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്‌ക്ക് കൈമാറി.
കോൺഗ്രസിനെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിക്കുന്ന ആംആദ്മി പാർട്ടിയുമായുള്ള സഖ്യത്തെ ഡൽഹി നേതൃത്വം എതിർത്തിരുന്നു.എന്നാൽ ഈ എതിർപ്പുകൾ മറികടന്നാണ് ഡൽഹിയിൽ എഎപിയുമായി പാർട്ടി സഖ്യമുണ്ടാക്കാൻ ശ്രമിച്ചതെന്ന് അരവിന്ദർ സിംഗ് ലൗലി പറഞ്ഞു. കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് നടത്തിയ സംയുക്ത പ്രതിപക്ഷ പ്രതിഷേധം ഉൾപ്പെടെയുളള കാര്യങ്ങളിൽ കോൺഗ്രസിന്റെ ഡൽഹി ഘടകത്തിൽ അതൃപ്തിയുണ്ടായിരുന്നുവെന്നാണ് ലൗലിയുടെ രാജിക്കത്തിൽ നിന്ന് വ്യക്തമാകുന്നത്.
എതിർപ്പുകൾ ഉളളിലൊതുക്കി കെജ് രിവാളിന് പിന്തുണ നൽകാനുളള ഹൈക്കമാൻഡ് തീരുമാനത്തിനൊപ്പം നിൽക്കാൻ സംസ്ഥാന ഘടകം നിർബന്ധിതമാകുകായിരുന്നു. അറസ്റ്റ് നടന്ന ദിവസം രാത്രി കെജ് രിവാളിന്റെ വീട്ടിൽ പോലും താൻ പോയിരുന്നതായി ലൗലി കത്തിൽ പറയുന്നു. പാർട്ടി പ്രവർത്തകരുടെ പൊതുവികാരം അവഗണിച്ചാണ് കെജ് രിവാളിന് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചതെന്നാണ് ലൗലിയുടെ കത്തിൽ നിന്ന് വ്യക്തമാകുന്നത്.
പിസിസി അദ്ധ്യക്ഷനായി ചുമതലയേറ്റെടുത്ത ശേഷം എഐസിസി ജനറൽ സെക്രട്ടറിയും പാർട്ടിയുടെ ഇൻ ചാർജ്ജുമായ ദീപക് ബബാരിയയുടെ അനാവശ്യ ഇടപെടലും രാജിയിലേക്ക് നയിച്ചതായി അരവിന്ദർ സിംഗ് ലൗലി പറയുന്നു. ബബാരിയ ചുമതല വഹിക്കുന്നതിൽ സംസ്ഥാനത്തെ മിക്ക നേതാക്കൾക്കും അതൃപ്തിയുണ്ട്. അദ്ധ്യക്ഷനെന്ന നിലയിൽ സ്വന്തമായി തീരുമാനമെടുക്കാൻ ബബാരിയ അനുവദിക്കുന്നില്ലെന്നും രാജിക്കത്തിൽ ആരോപിക്കുന്നു.
മുതിർന്ന നേതാവിനെ ഡൽഹി പിസിസിയുടെ മീഡിയാ മേധാവിയായി നിയമിക്കണമെന്ന തന്റെ അഭ്യർത്ഥനയും നിരസിച്ചു. ബ്ലോക്ക് പ്രസിഡന്റുമാരെ പോലും നിയമിക്കാൻ അനുവദിച്ചിട്ടില്ല, അതിനാൽ ഡൽഹിയിലെ 150 ലധികം ബ്ലോക്കുകളിൽ നിലവിൽ ഒരു ബ്ലോക്ക് പ്രസിഡന്റുമില്ലെന്നും അദ്ദേഹം പറഞ്ഞു.
2023 ആഗസ്റ്റ് 31നാണ് ഡൽഹി പിസിസി അധ്യക്ഷനായി ലൗലിയെ നിയമിക്കുന്നത്. കഴിഞ്ഞ എട്ടുമാസമായി പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം വഹിക്കാനായതിൽ സന്തോഷമുണ്ടെന്നും രാജികത്തിൽ പറയുന്നുണ്ട്.