ലക്നൗ: ഭാരതത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും അറിയാത്തവർ അപ്രസക്തമായ അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ടിരിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യയ്‌ക്ക് സമ്പന്നമായ പാരമ്പര്യമുണ്ടെന്നും രാജ്യത്തെ ഋഷിമാരും മഹാരാജാക്കന്മാരും നമുക്ക് അത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കോൺഗ്രസിന്റെ സിഎഎ വിരുദ്ധ സമീപനത്തെ വിമർശിച്ചുകൊണ്ടായിരുന്നു യോദി ആദിത്യനാഥിന്റെ വാക്കുകൾ. നമ്മളെ ഭരിച്ചിരുന്ന രാജാക്കൻമാരും മഹാരാജാക്കൻമാരും പ്രജകളുടെ ഭൂമി തട്ടിയെടുത്തുവെന്ന രീതിയിൽ രാഹുൽ നടത്തിയ പരാമർശം ചൂണ്ടിക്കാട്ടിയായിരുന്നു യോഗി ആദിത്യനാഥിന്റെ മറുപടി.
“രാജ്യത്ത് മുഗളന്മാർ നടത്തിയ അതിക്രമങ്ങളെ കുറിച്ച് രാഹുൽ ഒരിക്കലും പരമാർശിക്കുന്നില്ല. ഭാരതത്തെ ഇസ്ലാമിക രാജ്യമാക്കാൻ ശ്രമിച്ച മുഗളന്മാരുടെ ക്രൂരതകൾ രാഹുൽ ഓർക്കുന്നു പോലുമില്ല. രാജ്യത്തിന്റെ പാരമ്പര്യത്തെ കുറിച്ചും സംസ്കാരത്തെ കുറിച്ചും അവർ അഭിമാനിക്കുന്നില്ല എന്നത് തികച്ചും ഖേദകരമാണ്”.
ഭാരതം ഒരിക്കലും ഒരു വ്യക്തിക്കോ ജാതിക്കോ മതത്തിനോ എതിരല്ല. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ ഹിന്ദുക്കളും സിഖുകാരും ബുദ്ധമതക്കാരും ജൈനരും ക്രിസ്ത്യാനികളും പീഡിപ്പിക്കപ്പെടുന്നു. അവരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇന്ത്യൻ പൗരത്വം നൽകുന്നത്. അതിന് പോലും കോൺഗ്രസിന് എന്തിനാണ് ഇത്രയ്‌ക്കും എതിർപ്പുള്ളത്. അവർക്ക് സിഎഎയോട് എന്തിനാണ് അലർജി. കോൺഗ്രസ് മനുഷ്യത്വത്തിന്റെ ശത്രുക്കളാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.