തിരുവനന്തപുരം: ബിജെപിയിൽ ചേരാൻ ചർച്ചകൾ നടത്തിയെന്ന വിവാദത്തിനിടെ മാദ്ധ്യമങ്ങളോട് തട്ടിക്കയറി ഇപി ജയരാജൻ. നിങ്ങൾ എന്താണ് മൂന്ന് ദിവസമായി ചെയ്യുന്നതെന്നും ഇത് പത്രധർമ്മമാണോയെന്നും ഇപി ജയരാജൻ ചോദിച്ചു. തിരുവനന്തപുരത്ത് സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം മാദ്ധ്യമങ്ങൾ പ്രതികരണം തേടിയപ്പോഴായിരുന്നു ജയരാജന്റെ മറുപടി.
ഇത്തരത്തിലുളള മാദ്ധ്യമപ്രവർത്തനമാണ് നമ്മുടെ രാജ്യത്തിന് പ്രശ്‌നമുണ്ടാക്കുന്നതെന്നും ഇപി ജയരാജൻ പറഞ്ഞു. ഉത്തരവാദിത്വപ്പെട്ട നേതാക്കൻമാർ ആരോപണം ഉന്നയിക്കുമ്പോൾ കൊടുക്കാതിരിക്കാനാകുമോയെന്ന് മാദ്ധ്യമപ്രവർത്തകർ തിരിച്ചു ചോദിച്ചു. എന്നാൽ ഞാൻ ഇവിടെ നിന്ന് എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ നിങ്ങൾ കൊടുക്കുമോയെന്ന് ആയിരുന്നു ഇപിയുടെ മറുചോദ്യം.
ഞാൻ പറഞ്ഞാൽ പോലും കൊടുക്കാൻ പാടില്ല. പറയുന്നതിൽ ശരിയുണ്ടോ എന്ന് പരിശോധിക്കണം. സെക്രട്ടറിയേറ്റിൽ എല്ലാം വിശദീകരിച്ചോ എന്ന ചോദ്യത്തിന് അത് വേറെ കാര്യം എന്നായിരുന്നു മറുപടി. നിങ്ങൾ ചെയ്യുന്ന തെറ്റായ കാര്യം തിരുത്തുക എന്നതാണ് ആവശ്യമെന്നും നിലവാരമില്ലാത്തവരുടെ നിലയിലേക്ക് പൊതുപ്രവർത്തകരെ കൊണ്ടുപോകരുതെന്നും ഇപി ഉപദേശിച്ചു.
നിങ്ങൾ ഉണ്ടാക്കിയ ബഹളമാണ്. വ്യക്തിഹത്യ നടത്താൻ ആസൂത്രിതമായി നടത്തിയ ഗൂഢാലോചനയുടെ ഫലമാണിത്. മാദ്ധ്യമങ്ങൾ പരസ്യത്തിന്റെ പൈസ വാങ്ങി. സിപിഎമ്മിനെയും ഇടതുമുന്നണിയെയും തകർക്കാനായി പദ്ധതി തയ്യാറാക്കി ആസൂത്രിതമായി പ്രസിദ്ധീകരിച്ചു. ആദ്യം നിങ്ങൾ പലരെയും നോക്കി അവസാനം എന്നെയാണ് കിട്ടിയത്. എന്നാൽ പിന്നെ കൊത്തിവലിച്ചുകളയാം എന്നാണ്. നിങ്ങൾ കൊത്തി വലിച്ചാൽ വലിഞ്ഞുപോകുന്നതല്ല താനെന്നും ഇപി പറഞ്ഞു.
തന്റെ വിശദീകരണമല്ല മാദ്ധ്യമങ്ങൾ കൊടുത്തതെന്നും തനിക്ക് എതിരായിട്ടുളളതാണെന്നും ഇപി പറഞ്ഞു.