ന്യൂയോർക്ക്: പാലസ്തീനിലെ ജനങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പാക്കണമെന്നും, ദ്വിരാഷ്‌ട്ര പ്രശ്‌ന പരിഹാരത്തിന് എല്ലായ്‌പ്പോഴും പിന്തുണ നൽകുമെന്നുമുള്ള നിലപാട് ആവർത്തിച്ച് ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ്. ഇരുപക്ഷവും തമ്മിലുള്ള ചർച്ചകളിലൂടെ മാത്രമേ മേഖലയിൽ സമാധാനം പുലരാനുള്ള നിർദേശങ്ങൾ ലഭിക്കുകയുള്ളു എന്നും രുചിര കാംബോജ് ആവർത്തിച്ചു.
” ഇസ്രായേലിന്റേയും പാലസ്തീന്റേയും സുരക്ഷാ ആവശ്യങ്ങൾ ഒരേ പോലെ പരിഗണിക്കപ്പെടണം. സുരക്ഷിതമായ അതിർത്തിക്കുള്ളിൽ ഒരു സ്വതന്ത്ര രാജ്യമായി മുന്നോട്ട് പോകാൻ കഴിയുന്ന രീതിയിൽ ദ്വിരാഷ്‌ട്ര പ്രശ്‌ന പരിഹാരം ഉണ്ടാക്കുകയാണ് വേണ്ടത്. ഈ ആവശ്യത്തെ ഇന്ത്യ ശക്തമായി തന്നെ പിന്തുണയ്‌ക്കും. പ്രശ്‌നത്തിന് ശാശ്വതമായ ഒരു പരിഹാരം ഉണ്ടാക്കാൻ മുൻകയ്യെടുക്കണമെന്ന് എല്ലാ കക്ഷികളോടും അഭ്യർത്ഥിക്കുകയാണ്. സമാധാന ചർച്ചകൾ പുനരാരംഭിക്കുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ വളർത്തിയെടുക്കേണ്ടതുണ്ട്.
ആറ് മാസത്തിലധികമായി ഗാസയിൽ സംഘർഷം തുടരുകയാണ്. അതുണ്ടാക്കിയ മാനുഷിക പ്രതിസന്ധിയും വളരെ വലുതാണ്. ഈ പ്രശ്‌നം ഗാസയിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. ഒരു വലിയ പ്രദേശത്തെ അസ്ഥിരതയിലേക്ക് നയിക്കുന്ന നീക്കമാണത്. സംഘർഷത്തിൽ സാധാരണക്കാരുടേയും സ്ത്രീകളുടേയും കുട്ടികളുടേയും ജീവൻ നഷ്ടപ്പെടുന്നത് അംഗീകരിക്കാനാകില്ല. ഇതിനെ എല്ലാക്കാലത്തും ഇന്ത്യ ശക്തമായി തന്നെ അപലപിച്ചിട്ടുണ്ട്. ഏതൊരു സാഹചര്യത്തിലും അന്താരാഷ്‌ട്ര മാനുഷിക നിയമങ്ങൾ പാലിക്കപ്പെടുക തന്നെ വേണമെന്നും” രുചിര കാംബോജ് വ്യക്തമാക്കി.