കൊച്ചി: കഴിഞ്ഞ ദിവസം കേരള തീരത്ത് നിന്നും കോസ്റ്റ് ഗാർഡ് പിടിച്ചെടുത്ത ഇറാനിയൻ ബോട്ടിൽ പരിശോധന നടത്തി എൻസിബിയും കസ്റ്റംസും. കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്ത ഇറാനിയൻ മത്സ്യബന്ധന ബോട്ട് കൊച്ചിയിലെത്തിച്ചിരുന്നു. തുടർന്നാണ് ബോട്ടിൽ ലഹരി വസ്തുക്കളുണ്ടോ എന്ന് കണ്ടെത്താൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥരും കസ്റ്റംസ് അധികൃതരും പരിശോധന നടത്തിയത്.
കസ്റ്റഡിയിലെടുത്ത ബോട്ടിൽ കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യബന്ധന തൊഴിലാളികളും ഉണ്ടായിരുന്നു. ഇവർ ആറുപേരും ഇറാനിയൻ സ്പോൺസറായ സയ്യിദ് സൗദ് അൻസാരിയുടെ കീഴിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരാണ്. എന്നാൽ പ്രാഥമിക അന്വേഷണമനുസരിച്ച് ബോട്ടുടമ ശമ്പളം പോലും നൽകാതെ ഇവരെ ചൂഷണം ചെയ്യുകയായിരുന്നുവെന്നാണ് വിവരം. തുടർന്ന് ബോട്ടുമായി ഇന്ത്യയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്ന വഴിയിലാണ് ആണ് കഴിഞ്ഞ ദിവസം കോസ്റ്റ് ഗാർഡ് ബോട്ട് തടയുന്നതും മത്സ്യതൊഴിലാളികളെ കസ്റ്റഡിയിലെടുക്കുന്നതും.