ന്യൂഡൽഹി: വിദേശശക്തികൾ രാജ്യത്തെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിച്ചെങ്കിലും അതിൽ പരാജയപ്പെട്ടു പോവുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ ജനങ്ങളെ വിദേശരാജ്യങ്ങൾക്ക് സ്വാധീനിക്കാനാകില്ലെന്നും പ്രധാനമന്ത്രി പറയുന്നു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങൾ പങ്കുവച്ചത്.
” ലോകരാജ്യങ്ങളിൽ ചിലർ നമ്മുടെ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് മനസിലാക്കാൻ സാധിക്കുന്നുണ്ട്. അവർ അവരുടെ അഭിപ്രായങ്ങൾ പറയുക മാത്രമല്ല ചെയ്യുന്നത്, മറിച്ച് തെരഞ്ഞെടുപ്പിനെ തങ്ങളുടേയതായ രീതിയിൽ സ്വാധീനിക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ അവർ ഒരിക്കലും ഇതിൽ വിജയിക്കാൻ പോകുന്നില്ല. അടിയന്തരാവസ്ഥക്കാലത്തിന് ശേഷം രാജ്യത്തെ ദരിദ്രവിഭാഗങ്ങൾ ഉൾപ്പെടെ ജനാധിപത്യത്തിന്റെ സൗന്ദര്യത്തിന്റെ എടുത്ത് കാണിച്ചവരാണ്. അതുകൊണ്ട് തന്നെ പുറത്ത് നിന്നുള്ള ശക്തികൾക്ക് ഇവിടെ വിജയിക്കാനാകില്ല” പ്രധാനമന്ത്രി പറഞ്ഞു.
പ്രജ്വൽ രേവണ്ണയ്‌ക്ക് നിയമപ്രകാരം കർശന ശിക്ഷ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ” പ്രധാനമന്ത്രിയേയും, ബിജെപിയേയും, ഭരണഘടനയേയും എല്ലാം സംബന്ധിച്ച് ഇത് ക്രമസമാധാന പ്രശ്‌നമാണ്. ഇത്തരക്കാരോട് ഒരിക്കലും സഹിഷ്ണുത കാണിക്കേണ്ടതില്ലെന്ന വ്യക്തമായ കാഴ്ചപ്പാടാണ് എനിക്കുള്ളത്. ആയിരക്കണക്കിന് വീഡിയോകൾ പുറത്തുവന്നുവെന്നാണ് റിപ്പോർട്ട്. ഇത് പല കാലഘട്ടങ്ങളിൽ നിന്നുള്ളതാണെന്ന് വ്യക്തമാണ്. അന്ന് ജെഡിഎസ് കോൺഗ്രസുമായി സംസ്ഥാനത്ത് സഖ്യത്തിലായിരുന്നു. അന്ന് ഈ വീഡിയോകൾ സൂക്ഷിച്ച് വച്ച ശേഷമാണ് ഇപ്പോൾ മറ്റൊരു ഘട്ടത്തിൽ കോൺഗ്രസ് അത് പുറത്ത് വിട്ടത്.
താൻ ഇസ്ലാം വിരുദ്ധനാണെന്ന തരത്തിൽ പറയുന്നത് അങ്ങേയറ്റം തെറ്റാണെന്നും പ്രധാനമന്ത്രി പറയുന്നു. ” മുസ്ലീം സംവരണത്തെ ഞാൻ എതിർക്കുന്നുണ്ട്. അതിന് കാരണം മതത്തിന്റെ പേരിൽ സംവരണം നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണ് എന്നതിനാലാണ്. എല്ലാ മതവിഭാഗങ്ങളിലും ദരിദ്രവിഭാഗങ്ങളുണ്ട്. എല്ലാവരും സംരക്ഷിക്കപ്പെടണമെന്നാണ് കരുതുന്നതെന്നും” പ്രധാനമന്ത്രി പറയുന്നു.