വാഷിംഗ്ടൺ: മോഷണക്കുറ്റമാരോപിച്ച് യു എസ് സൈനികനെ കസ്റ്റഡിയിലെടുത്ത് റഷ്യ. സ്റ്റാഫ് സർജൻ്റായ സൈനികനെ മെയ് 2 ന് ആണ് ക്രിമിനൽ കുറ്റം ചുമത്തി റഷ്യൻ അധികൃതർ അറസ്റ്റ് ചെയ്‌തതെന്നും ഗോർഡൻ ബ്ലാക്ക് എന്നാണ് സൈനികന്റെ പേരെന്നും വാർത്താവൃത്തങ്ങൾ സൂചിപ്പിക്കുന്നു.
വിഷയത്തിൽ ഔദ്യോഗിക സ്‌ഥിരീകരണവുമായി യു.എസ് ദേശീയ സുരക്ഷാ വക്താവ് ജോൺ കിർബി രംഗത്തെത്തിയിട്ടുണ്ടെങ്കിലും കേസിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ തയ്യാറായില്ല.
ഇപ്പോൾ വിചാരണയ്‌ക്ക് മുമ്പുള്ള തടങ്കലിൽ കഴിയുന്ന സൈനികന്റെ കുടുംബത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും സൈനികനെ വീണ്ടുകിട്ടാനുള്ള എല്ലാ ശ്രമങ്ങളും ആരംഭിച്ചതായും യു എസ് വക്താവ് സിന്ത്യ സ്മിത്ത് അറിയിച്ചു.
റഷ്യ – യുക്രൈൻ യുദ്ധത്തെ തുടർന്ന് അമേരിക്കയുമായി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ റഷ്യ ഇതാദ്യമായല്ല ഒരു യു.എസ് പൗരനെ തടവിലാക്കുന്നത്. നേരത്തെ വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ടർ ഇവാൻ ഗെർഷ്‌കോവിച്ച് , മുൻ യു എസ് നാവിക ഉദ്യോഗസ്ഥനായ പോൾ വീലൻ എന്നിവരുൾപ്പെടെ നിരവധി അമേരിക്കക്കാരെ റഷ്യ തടവിലാക്കിയിട്ടുണ്ട്.