കൊൽക്കത്ത: തനിക്കെതിരെ ഉയർന്ന ലൈംഗിക ആരോപണത്തിന്റെ മുനയൊടിച്ച് ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസ്. പൊതുജനങ്ങൾക്ക് രാജ്ഭവനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. സച്ച് കെ സാംനേ ‘ എന്ന പരിപാടിയുടെ ഭാഗമായാണ് സംഭവം നടന്നുവെന്ന് ആരോപിക്കുന്ന ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊതു ജനങ്ങൾക്ക് പരിശോധിച്ചു നോക്കാനുള്ള അവസരം നൽകുന്നത്.
” എന്നെ അപകീർത്തിപ്പെടുത്താൻ മമത സർക്കാർ ചീപ്പ് പൊളിറ്റിക്‌സ് കളിക്കുകയാണെന്ന് പൊതുജനങ്ങൾക്ക് തന്നെ രാജ്ഭവനിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് വിലയിരുത്താവുന്നതാണ്. മമതയ്‌ക്കും അവരുടെ പൊലീസിനുമൊഴികെ ബംഗാളിലെ ഏതൊരു പൗരൻ ആവശ്യപ്പെട്ടാലും സിസിടിവി ദൃശ്യങ്ങൾ നൽകാൻ തയ്യാറാണ്. രാജ്ഭവനിലേക്ക് വിളിച്ചാലോ മെയിൽ അയച്ചാലോ ലൈംഗികോപദ്രവം നടന്നുവെന്ന് പറയപ്പെടുന്ന ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ലഭിക്കും.” – സിവി ആനന്ദബോസ് എക്‌സിൽ കുറിച്ചു.
ഇന്ന് രാവിലെ 11.30ന് കൊൽക്കത്തയിലെ രാജ്ഭവനിൽ എത്തുന്ന ആദ്യ നൂറ് പേർക്ക് സിസിടിവി ദൃശ്യങ്ങൾ നേരിട്ട് പരിശോധിക്കാമെന്നും സിവി ആനനന്ദ ബോസ് പറഞ്ഞു. [email protected] എന്നതിലോ[email protected] എന്ന വിലാസത്തിലോ ഇമെയിൽ അയയ്‌ക്കാമെന്നും രാജ്ഭവനിലേക്ക് 033-22001641 എന്ന നമ്പറിൽ വിളിക്കാമെന്നും ഗവർണർ അറിയിച്ചു.
തനിക്കെതിരെ വൃത്തികെട്ട രാഷ്‌ട്രീയം കളിക്കുന്ന മമത സർക്കാരിന്റെ നയങ്ങൾ അംഗീകരിക്കാനാകില്ലെന്നും ഇതിനെതിരെ ശക്തമായി പോരാടുമെന്നും സിവി ആനന്ദബോസ് വ്യക്തമാക്കി.