ബെംഗളൂരു: ബിജെപി യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരു വധക്കേസിൽ മുഖ്യപ്രതിയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ പിടികൂടി ദേശീയ അന്വേഷണ ഏജൻസി. മുസ്തഫ പൈച്ചറിനെയാണ് എൻഐഎ സംഘം അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിലെ ഒളിസങ്കേതത്തിൽ നിന്നാണ് പിടികൂടിയതെന്ന് അന്വേഷണ ഏജൻസി അറിയിച്ചു.
2022 ജൂൺ 26നായിരുന്നു പ്രവീൺ നെട്ടാരുവിനെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ദക്ഷിണ കന്നഡയിലെ ബെല്ലാരി ഗ്രാമത്തിൽ വച്ചായിരുന്നു ആക്രമണം. കൊലയ്‌ക്ക് പിന്നിൽ പോപ്പുലർ ഫ്രണ്ട് ഭീകരരാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ സെപ്റ്റംബറോടെ പിഎഫ്ഐയെ രാജ്യത്ത് നിരോധിക്കുകയും ചെയ്തു.
പ്രവീൺ നെട്ടാരുവിന്റെ കൊലക്കേസ് ആദ്യം ബെല്ലാരി പൊലീസ് സ്റ്റേഷനിലാണ് രജിസ്റ്റർ ചെയ്തിരുന്നത്. പിന്നീട് എൻഐഎയ്‌ക്ക് കൈമാറുകയായരുന്നു. അന്വേഷണത്തിനൊടുവിൽ 2023 ജനുവരിയിൽ 20 പേർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. ഒരു പ്രത്യേക സമുദായത്തിലുള്ളവരെ ഭയപ്പെടുത്താനും സമൂഹത്തിൽ വർഗീയ വിദ്വേഷവും അശാന്തിയും സൃഷ്ടിക്കാനുമുള്ള പിഎഫ്ഐയുടെ അജണ്ടയുടെ ഭാഗമായാണ് നെട്ടാരുവിനെ കൊലപ്പെടുത്തിയതെന്ന് എൻഐഎ കുറ്റപത്രത്തിൽ പറയുന്നു.
2047-ഓടെ ഭാരതത്തിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ പിഎഫ്ഐ രഹസ്യ സ്‌ക്വാഡുകൾ രൂപീകരിച്ചതായും എൻഐഎ കണ്ടെത്തി. സ്ക്വാഡിലുള്ളവർക്ക് ആയുധങ്ങൾ നൽകിയിരുന്നു. ചില പ്രത്യേക സമുദായത്തിലുള്ള നേതാക്കളെ പട്ടികപ്പെടുത്തി നിരീക്ഷിക്കാനുള്ള പരിശീലനവും നൽകിയിരുന്നു.