കൊച്ചി: ജെസ്‌ന തിരോധാന കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ടു. ജെസ്‌നയുടെ പിതാവ് നൽകിയ ഹർജിയിലാണ് തിരുവനന്തപുരം സിജെഎം കോടതി ഉത്തരവിട്ടത്. ജെസ്‌നയ്‌ക്ക് എന്ത് സംഭവിച്ചു എന്ന് കണ്ടെത്താനാകാതെയാണ് തുടരന്വേഷണം അവസാനിപ്പിച്ച് സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ ഈ റിപ്പോർട്ട് തള്ളണമെന്നും തുടരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ജെസ്‌നയുടെ പിതാവ് കോടതിയെ സമീപിക്കുകയായിരുന്നു.
പിതാവ് കോടതിയിൽ ചില സംശയങ്ങളും തെളിവുകളും മുന്നോട്ടുവച്ചിരുന്നു. എന്നാൽ തെളിവുകളെല്ലാം നേരത്തെ അന്വേഷിച്ചതാണെന്നും ഈ തെളിവുകളിൽ കാര്യമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരായി കോടതിയെ ധരിപ്പിക്കുകയായിരുന്നു. സീൽ ചെയ്ത കവറിലാണ് ജെസ്‌നയുടെ പിതാവ് തെളിവുകൾ ഹാജരാക്കിയത്. കേസ് ഡയറിയും കോടതിയിൽ വിളിച്ചുവരുത്തിയിരുന്നു. കേസ് ഡയറിയും പിതാവ് ഹാജരാക്കിയ തെളിവുകളും കോടതി ഒത്തുനോക്കി. ഇതിൽ കുടുംബം ഉന്നയിക്കുന്ന സംശയങ്ങൾ പരിശോധിച്ചിട്ടില്ലെന്ന് വ്യക്തമായതോടെയാണ് തുടരന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടിരിക്കുന്നത്.
വിശദമായ വിധിന്യായത്തിന് ശേഷം എത്ര കാലംകൊണ്ട് കേസ് അന്വേഷണം അവസാനിപ്പിച്ച് റിപ്പോർട്ട് സമർപ്പിക്കണം എന്നുള്ള നിർദ്ദേശങ്ങൾ ഉണ്ടാവുക. ഓപ്പൺ കോടതിയിലും തുടരന്വേഷണത്തിന് ഉത്തരവിട്ടതായി തിരുവനന്തപുരം സിജെഎം കോടതി അറിയിച്ചു. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. മകൾക്ക് അജ്ഞാത സുഹൃത്ത് ഉണ്ടെന്നും മകളുടെ തിരോധാനത്തിന് ശേഷം രക്കതക്കറ പുരണ്ട ഒരു വസ്ത്രം ലഭിച്ചിരുന്നു എന്നും ജെസ്‌ന ഗർഭിണിയായിരുന്നു എന്നും ജെസ്‌ന ജീവിച്ചിരിപ്പില്ലെന്നും പിതാവിന്റെ അഭിഭാഷകൻ തന്നെയാണ് കോടതിയെ അറിയിച്ചത്.
ഇത്തരത്തിലുള്ള അനുമാനങ്ങളിൽ എങ്ങനെ എത്തി എന്ന് അറിയാൻ പിതാവിന്റെ മൊഴി വീണ്ടുമെടുക്കും. സംശയിക്കുന്നവരെയും സാഹചര്യ തെളിവുകളും വീണ്ടും പരിശോധിക്കും. അതിന് ശേഷമായിരിക്കും സിബിഐ പുനഃരന്വേഷണ റിപ്പോർട്ട് സമർപ്പിക്കുക.