എറണാകുളം: പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിൽ അടിയന്തിര യോഗം ചേരുമെന്ന് മന്ത്രി പി രാജീവ്. കളക്ടറോട് യോഗം ചേരാൻ നിർദ്ദേശം നൽകിയെന്നും മന്ത്രി അറിയിച്ചു. ഇതിനായി ഒരു അടിയന്തിര കമ്മിറ്റി രൂപീകരിച്ചതായും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
കർഷകരുയർത്തിയ പ്രശ്നങ്ങൾ ഉൾപ്പെടെ പരിശോധിച്ചുകൊണ്ട് ഒരാഴ്ചക്കുള്ളിൽ തന്നെ സമിതി റിപ്പോർട്ട് സമർപ്പിക്കും. അടിയന്തിര പരിഗണന നൽകിക്കൊണ്ട് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ തുടർനടപടികൾ സ്വീകരിക്കും. ഷട്ടർ തുറന്നതിലെ പ്രശ്നമെന്നാണ് പ്രാഥധമിക നിഗമനം. ഇതിൽ മുൻകരുതലുകൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ഏതെങ്കിലും സ്ഥാപനങ്ങള്‍ തെറ്റായ രൂപത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ കര്‍ശനമായ നിലപാട് സ്വീകരിക്കും. ഉത്തരവാദ നിക്ഷേപം, ഉത്തരവാദ വ്യവസായം എന്നതാണ് സര്‍ക്കാരിന്റെ നയം. ഷട്ടറുകള്‍ തുറക്കുമ്പോള്‍ കര്‍ശനമായ പ്രോട്ടോക്കോള്‍ പാലിക്കേണ്ടതുണ്ട്. ഏതെങ്കിലും സ്ഥാപനങ്ങള്‍ തെറ്റായി പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്ന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പറയാന്‍ കഴിയൂ എന്നും മന്ത്രി പി രാജീവ് പറഞ്ഞു.
സിസിടിവി കാമറ ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് ഏതെങ്കിലും സ്ഥാപനങ്ങള്‍ക്കിതില്‍ പങ്കുണ്ടോ എന്നും ഉറപ്പു വരുത്തും. അങ്ങനെ തെളിഞ്ഞാല്‍ ആ സ്ഥാപനം അടച്ചുപൂട്ടുന്നതടക്കമുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്. മത്സ്യസമ്പത്തിന്റെ നാശനഷ്ടം കണക്കാക്കിക്കൊണ്ടിരിക്കുകയാണ്. സംഭവം കൃത്യമായി ഫോളോ അപ്പ് ചെയ്ത് തുടര്‍നടപടികള്‍ ഉറപ്പ് വരുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.