ന്യൂഡൽഹി: കള്ളപ്പണക്കേസിൽ സുപ്രീംകോടതിയിൽ സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷ പിൻവലിച്ച് ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ. ഇഡിയുടെ അറസ്റ്റ് ചോദ്യം ചെയ്താണ് സോറൻ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നത്. അപേക്ഷ സ്വീകരിക്കാൻ വിസമ്മതിക്കുകയും ഹർജി സ്വീകരിച്ചാൽ തളളുമെന്നും കോടതി വ്യക്തമാക്കിയതോടെയാണ് സോറൻ ജാമ്യാപേക്ഷ പിൻവലിച്ചത്.
സോറന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ജാമ്യാപേക്ഷാ പിൻവലിക്കുന്ന കാര്യം കോടതിയിൽ അറിയിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും സോറന് പങ്കെടുക്കാൻ കഴിയില്ല.
ജസ്റ്റിസുമാരായ ദീപാങ്കർ ദത്തയും സതീഷ് ചന്ദ്ര ശർമ്മയും അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. റാഞ്ചിയിലെ പ്രത്യേക കോടതി ഇഡിയുടെ കുറ്റപത്രം പരിഗണിച്ചത് ജാമ്യാപേക്ഷയിൽ സൂചിപ്പിച്ചിട്ടില്ലെന്ന് കാട്ടിയാണ് സുപ്രീം കോടതി ഇത്തരമൊരു നിലപാടെടുത്തത്. വസ്തുതകൾ മറച്ചുവച്ചാണ് ജാമ്യാപേക്ഷയ്‌ക്കായി സമീപിച്ചതെന്നും സോറൻ ആത്മാർത്ഥത പുലർത്തുമെന്ന് പ്രതീക്ഷിച്ചതായും കോടതി പറഞ്ഞു.
ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജനുവരി 31 നാണ് സോറനെ ഇഡി അറസ്റ്റ് ചെയ്തത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സോറൻ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ കേസ് അട്ടിമറിക്കാൻ സാധ്യതയുള്ളതിനാൽ ജാമ്യം നൽകുന്നതിനെ ഇഡി എതിർത്തു.
മദ്യനയ കുംഭകോണകേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹേമന്ത് സോറനും കോടതിയെ സമീപിച്ചത്.