ലക്നൗ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ 79 സീറ്റുകൾ നേടുമെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവിന്റെയും അവകാശ വാദങ്ങളെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂൺ നാലിന് രാജകുമാരന്മാർ അവരുടെ ഉറക്കത്തിൽ നിന്നും ഉണരുമെന്നായിരുന്നു മോദിയുടെ പ്രതികരണം. ഉത്തർപ്രദേശിലെ ബസ്തിയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
“കോൺഗ്രസിന്റെയും സമാജ്‌വാദി പാർട്ടിയുടെയും രാജകുമാരന്മാർ യുപിയിൽ 79 സീറ്റുനേടുമെന്ന കിംവദന്തികളൊക്ക പ്രചരിപ്പിക്കുന്നുണ്ട്. ആളുകൾ ദിവാസ്വപ്നം കാണാറുണ്ടെന്ന് മുൻപ് ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ ദിവാസ്വപ്നം എന്താണെന്ന് ഇപ്പോഴാണ് എനിക്ക് മനസിലായത്. ജൂൺ നാലിന് യുപിയിലെ ജനങ്ങൾ അവരെ അതിൽ നിന്നും വിളിച്ചുണർത്തും. പിന്നെ അവർ ഇലക്ട്രോണിക് വോട്ടിങ് മെഷീനെ കുറ്റം പറയും,”മോദി പറഞ്ഞു.
പാകിസ്താന്റെ കയ്യിൽ ആറ്റം ബോംബുണ്ടെന്ന പ്രതിപക്ഷത്തിന്റെ പ്രസ്താവനയെ മോദി രൂക്ഷമായി വിമർശിച്ചു. പാകിസ്‌താൻ പരാജയപ്പെട്ടു കഴിഞ്ഞു. എന്നാൽ അവരുടെ അനുഭാവികളായ കോൺഗ്രസ്സും സമാജ്‌വാദി പാർട്ടിയും ജനങ്ങളെ ഭയപ്പെടുത്തുന്ന തിരക്കിലാണെന്ന് മോദി പറഞ്ഞു. ജനങ്ങൾ പേടിക്കേണ്ട ആവശ്യമില്ല, കാരണം ദുർബലമായ കോൺഗ്രസ് സർക്കാർ അല്ല ഇന്ത്യ ഇപ്പോൾ ഭരിക്കുന്നത്. തീവ്രവാദികളെ വീട്ടിൽ പോയി തിരിച്ചടിക്കുന്ന സുശക്തമായ മോദി സർക്കാർ ആണ് രാജ്യം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.