കണ്ണൂർ: നവവധു മരിച്ച സംഭവത്തിൽ ഭർത്താവിനെയും ഭർതൃമാതാവിനെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കോടതി. വിഷം ഉള്ളിൽച്ചെന്ന് ചികിത്സയിലിരിക്കെയാണ് ചാണോക്കുണ്ട് സ്വദേശി ഡെൽന(23) മരിച്ചത്. പരിയാരം സ്വദേശി സനൂപ് ആന്റണി (24), മാതാവ് സോളി ആന്റണി (47) എന്നിവരെയാണ് യുവതിയുടെ വീട്ടുകാരുടെ പരാതിയിന്മേൽ ആലക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഭർതൃവീട്ടിൽനിന്ന് സ്വന്തം വീട്ടിലെത്തിയതിന് ശേഷമാണ് ഡെൽന വിഷം കഴിച്ചത്. ശനിയാഴ്ചയാണ് യുവതി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. ഗാർഹികപീഡനം, സ്ത്രീധനപീഡനം എന്നീ വകുപ്പുകൾ ചേർത്താണ് ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കേസെടുത്തിരിക്കുന്നത്.
നാലുമാസം മുൻപായിരുന്നു വിവാഹം. 80 പവൻ സ്വർണം സ്ത്രീധനമായി ആവശ്യപ്പെട്ട് യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. സ്വന്തം വീട്ടിൽ പോകാൻ നിർബന്ധിക്കുകയും ചെയ്തതോടെയാണ് ഡെൽന ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് മാതാപിതാക്കളുടെ പരാതി.
വിഷം കഴിച്ച ശേഷം ഡെൽന കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ കുന്ദമംഗലം മജിസ്ട്രേറ്റ് ഡെൽനയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് സനൂപിനും സോളിക്കുമെതിരേ കേസെടുത്തെങ്കിലും ജാമ്യത്തിൽ വിട്ടയച്ചു. ഡെൽന മരിച്ചശേഷം കൂടുതൽ വകുപ്പുകൾ ചേർക്കുകയായിരുന്നു.