നവി മുംബൈ: മുംബൈ മഹാനഗരത്തിന്റെ തെരുവുകളിൽ നിരാലംബരായി കഴിയുന്ന അരികു ജീവിതങ്ങളെ രക്ഷിക്കാൻ പനവേലിലെ സീൽ ആശ്രമത്തിന്റെ നേതൃത്വത്തിലുളള ദൗത്യത്തിന് തുടക്കമായി. പനവേൽ മുതൽ ഐരോളി വരെയുള്ള മേഖലയിൽ ഏതാണ്ട് നൂറ്റിയിരുപത് അശരണരെ രക്ഷിക്കാനാണ് പദ്ധതി.
പനവേലിലെ സീൽ ആശ്രമത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മിലിന്ദ് വാഘ്മാരെ, ACP AHTU, അശോക് രാജ്പുട്ട് ACP – Panvel Division, അനിൽ പാട്ടിൽ Senior PI – Panvel Taluka, പ്രിഥ്വിരാജ് ഗോർപഡെ senior PI – AHTU, ഡോ എബ്രഹാം മത്തായി, മുൻ മൈനോരിറ്റി കമ്മിഷൻ – മഹാരാഷ്‌ട്ര, സാമൂഹിക പ്രവർത്തക ലൈജി വർഗ്ഗീസ് , കെ എം ഫിലിപ്പ് – സീൽ ആശ്രമം, പാസ്റ്റർ ബിജു – സീൽ ആശ്രമം എന്നിവർ സംസാരിച്ചു.
കൊടുത്ത ഭക്ഷണം സ്വയം എടുത്ത് പോലും കഴിക്കാൻ ശേഷിയില്ലാത്ത അശരണരെയാണ് തെരുവോരങ്ങളിൽ നിന്ന് രക്ഷിച്ച് പുനരധിവസിപ്പിച്ച് ഒടുവിൽ തങ്ങളുടെ കുടുംബങ്ങളിലെത്തിക്കാൻ ശ്രമിക്കുന്നത്. ഭിക്ഷാടനക്കാരെയോ തെരുവിൽ കഴിയുന്ന സാമൂഹിക വിരുദ്ധരയോ ഈ ഉദ്യമത്തിൽ ഉൾപ്പെടുത്തില്ലെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
22 മുതൽ പതിനഞ്ച് ദിവസം നീളുന്ന ഈ ഉദ്യമത്തിൽ നവി മുംബൈ പോലീസും സജീവ പങ്കാളികളാവും എന്നുറപ്പ് നൽകിയിട്ടുണ്ട്. നവി മുംബൈയിലെ സമാജങ്ങളും സാംസ്‌ക്കാരിക കൂട്ടായ്മയകളും പ്രദേശങ്ങൾ തിരിച്ച് അന്വേഷണ – രക്ഷാ – പുനരധിവാസ ശ്രമങ്ങളിൽ പങ്കാളിയാവും എന്ന് ‘മഴയെത്തും മുമ്പെ’ യുടെ കെ എം ഫിലിപ്പ് പറഞ്ഞു. അശരണരരെ സീൽ ആശ്രമത്തിൽ എത്തിച്ച്, ചികിത്സ നൽകിയ ശേഷം ബന്ധുക്കളെ തിരികെ ഏൽപ്പിക്കുന്ന രീതിയിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിട്ടുള്ളത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.