ന്യൂഡൽഹി: പ്രതിരോധരംഗത്ത് ആത്മനിർഭരത കൈവരിക്കുന്നതിൽ മോദി സർക്കാർ വളരെയധികം ശ്രദ്ധ നൽകിയിട്ടുണ്ടെന്നും, മുൻ സർക്കാരുകളെ അപേക്ഷിച്ച് ശ്രദ്ധേയമായ മാറ്റം കൊണ്ടുവരാൻ സാധിച്ചിട്ടുണ്ടെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. 2014ൽ രാജ്യത്ത് നിന്നുള്ള പ്രതിരോധ കയറ്റുമതി 600-800 കോടി ആയിരുന്നു. എന്നാൽ ഇന്നത് 31,000 കോടിയിലധികമാണ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇത് 50,000 കോടിയിലധികമായി ഉയരുമെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.
വികസിത് ഭാരത് 2047 എന്ന ലക്ഷ്യത്തിലെ പ്രധാന ഘടകങ്ങളിലൊന്നാണ് പ്രതിരോധ മേഖല. ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ വിതരണക്കാരിൽ ഒരാളായി ഇന്ത്യയെ മാറ്റുക എന്നത് എൻഡിഎ സർക്കാരിന്റെ മുൻഗണനയിലുള്ള കാര്യമാണ്. മുൻ സർക്കാരുകൾ ഒരിക്കലും പ്രതിരോധ മേഖലയ്ക്ക് ആവശ്യമായ പ്രാധാന്യം നൽകിയിട്ടില്ല. 2014ന് മുൻപ് ആയുധങ്ങൾക്കായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമാണ് ഇന്ത്യയ്ക്ക് ഉണ്ടായിരുന്നത്. തദ്ദേശീയമായി ആയുധങ്ങൾ വികസിപ്പിക്കാൻ ഒരിക്കലും അന്നത്തെ സർക്കാരുകൾ ശ്രമിച്ചിട്ടില്ല.
എന്നാൽ മോദി സർക്കാരിന്റെ ഉറച്ച പിന്തുണയോടെയാണ് രാജ്യം പ്രതിരോധ മേഖലയിൽ സ്വാശ്രയത്വം നേടിയത്. രാജ്യം ഇന്നൊരു സൂപ്പർ പവറായി ഉയർന്നു വന്നിരിക്കുകയാണ്. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ പ്രതിരോധ കയറ്റുമതിയിൽ ഏറ്റവും മുൻനിരയിലേക്ക് എത്തും. എല്ലാവരുടേയും താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി ഇന്ത്യ വിശ്വശക്തിയായി ഉയർന്ന് വരിക തന്നെ വേണം. തീവ്രവാദികൾക്കെതിരെ ഇന്ത്യ എന്നും ശക്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. അവർ അതിർത്തിക്കുള്ളിൽ മാത്രമല്ല, അതിർത്തിക്കപ്പുറത്തും ശിക്ഷിക്കപ്പെടും. പാകിസ്താന് സ്വന്തം മണ്ണിലെ തീവ്രവാദ ശക്തികളെ നശിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ ഇന്ത്യയുടെ സഹായം തേടാം. നമ്മുടെ സൈന്യം അത് ഒറ്റയടിക്ക് തീർപ്പാക്കുമെന്നും” രാജ്നാഥ് സിംഗ് പറയുന്നു.